
തിരുവനന്തപുരം: തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായുള്ള ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ ഡിപ്പോയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വനിതാജീവനക്കാർക്ക് രാത്രികാല യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ 8നും 10നും പിങ്ക് ബസ് സർവീസ് നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി റൂട്ടുകളും സമയക്രമവും നിശ്ചയിക്കും. പകൽ സമയത്തും പിങ്ക് ബസ് സേവനം ലഭ്യമാക്കും. ട്രെയിനിലെത്തുന്ന സ്ത്രീകൾ, കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളേജിലേക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് രാവിലെ പിങ്ക് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൗജന്യ യാത്രാപദ്ധതികൾ നടപ്പാക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കൗൺസിലർ ഹരികുമാർ അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്.പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |