
തിരുവനന്തപുരം: പ്രതിമാസം 80 ലക്ഷം രൂപ നൽകി മുൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് ഇനി പണം നൽകുക പറക്കുന്ന മണിക്കൂർ കണക്കാക്കിയാവും. മുഖ്യമന്ത്രി വി.ഡി സതീശന്റെ കർശന നിലപാടിനെ തുടർന്ന്, പ്രതിമാസ വാടക നൽകി കരാർ പുതക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.പറക്കുന്ന ഓരോ മണിക്കൂറിനും 4 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യമാണ് കരാറെടുത്തിട്ടുള്ള ചിപ്സൺ ഏവിയേഷൻ്റെ പുതിയ ആവശ്യം.ഈ തുകയിൽ കുറവു വരുത്തുന്നതിന് ചർച്ചകൾ തുടരും. മണിക്കൂർ വാടക കണക്കാക്കുമ്പോഴും ,നിശ്ചിത തുക മിനിമം ചാർജും ഉണ്ടായേക്കും.
മാവോയിസ്റ്റ് നിരീക്ഷണം, രക്ഷാപ്രവർത്തനം, വി.ഐ.പി യാത്രകൾ തുടങ്ങിയവക്കായി എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഏർപ്പെട്ട കരാറിൽ, 80 ലക്ഷം രൂപ മാസ വാടകക്ക് 25 മണിക്കൂർ ഹെലികോപ്ടർ ഉപയോഗിക്കാമെന്നായിരുന്നു വ്യവസ്ഥ. പറന്നാലും ഇല്ലെങ്കിലും ഈ തുക നൽകണം. ഒരു മാസം അഞ്ചോ ആറോ മണിക്കൂർ മാത്രമാണ് പലപ്പോഴും ഹെലികോപ്ടർ ഉപയോഗിച്ചിരുന്നത് .
വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ കരാർ കാലാവധി നീട്ടാൻ ശുപാർശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ശനിയാഴ്ചയാണ് കരാർ കാലാവധി തീർന്നത്. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തീരുമാനമെടുക്കാതായതോടെയാണ് ചിപ്സൺ ഏവിയേഷൻ്റെ പുതിയ ആവശ്യം. ടെണ്ടർ വിളിച്ചാൽ ചിപ്സണിനെക്കാൾ കുറഞ്ഞ തുക ക്വട്ട് ചെയ്യുന്ന കമ്പനിക്ക് ടെണ്ടർ ലഭിക്കും. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |