
തിരുവനന്തപുരം: ഇന്റർ നാഷണൽ ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കേന്ദ്ര മന്ത്രാലയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാഡമി കത്തയച്ചു.
ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ 9 ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം, 'ഗ്‌ളോബ്' എന്ന മലയാള ചിത്രം എന്നിവയ്ക്കാണ് പ്രദർശനാനുമതി ലഭിക്കാതിരുന്നത്. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് കത്തിൽ പറയുന്നു. മേളയിൽ പങ്കെടുക്കുന്ന ചലച്ചിത്ര പ്രവർത്തകരും ജൂറി അംഗങ്ങളും യാത്രാക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങൾ മേളയിൽ എത്തിക്കുന്നതിനായി വിതരണക്കമ്പനികൾക്ക് പ്രദർശനഫീസ് നൽകുകയും ചെയ്തു.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത 347 സിനിമകളുടെ പട്ടിക ചലച്ചിത്ര അക്കാഡമി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമാണ് അപേക്ഷ നൽകിയത്. മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ പ്രമേയ സംഗ്രഹവും നൽകിയിരുന്നു. അക്കാഡമിയുടെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 25 മുതൽ 30 വരെയാണ് തിരുവനന്തപുരത്ത് മേള .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |