കൊച്ചി: പണം വാങ്ങിയാണ് സിനിമാതാരങ്ങൾ കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിൽ പ്രതികരിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പണം വാങ്ങിയാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെ. എത്ര ഫണ്ടാണ് വാങ്ങിയതെന്ന് പറഞ്ഞാൽ അക്കൗണ്ട് പരിശോധിച്ചിട്ട് മറുപടി നൽകാമെന്ന് രഞ്ജിനി പരിഹസിച്ചു.
'ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? കേട്ടിട്ട് പോലുമില്ല. ഞാൻ പൈസ വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് തെളിയിക്കട്ടെ. അവരുടെ ശീലം പണം വാങ്ങി സമരം ചെയ്യുന്നതായിരിക്കും. പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരൂവെന്ന് കരുതി അവർ അങ്ങനെ ആളുകളെ വിളിച്ചിട്ടുണ്ടാകും.
രണ്ട് ദിവസം എനിക്ക് സ്റ്റേജ് ഷോ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് പോയത്. ഡൽഹിയിൽ വലിയ സമരം നടക്കുകയാണ്. നമ്മുടെ ഉള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിദ്യാർത്ഥികളുടെ സമരത്തിനൊപ്പം അവസാനംവരെയുണ്ടാകും. കുറേ ആളുകൾ കയ്യടിക്കും. കുറേപ്പേർ വിമർശിക്കും. അത് എന്നെ ബാധിക്കില്ല. തീയിൽ കുരുത്തതാണ് ഞാൻ'- രഞ്ജിനി വ്യക്തമാക്കി.
'രഞ്ജിനി ഹരിദാസിന് സ്റ്റേജ് ഇല്ല. കുറച്ച് പൈസ കിട്ടിയതുകൊണ്ട് അങ്ങോട്ട് പോയി'- എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പരിഹസിച്ചത്. പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കയ്യിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്. ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളൂ. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറേ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസമുള്ളൂവെന്നും ഗോപാലകൃഷ്ണൻ കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു.
TV presenter Ranjini Haridas dismissed BJP leader B. Gopalakrishnan’s allegation that celebrities were paid to support the Cockroach Janata Party protest. She challenged him to prove the claim, saying she joined voluntarily out of support for students. Haridas said criticism would not deter her and pledged to stand with the student movement until the end.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |