പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ മണ്ണാർക്കാടേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്നും വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
കുട്ടികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിന്റെ നടപടി അനുചിതവും മര്യാദയില്ലാത്തതുമാണെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു. ഇപ്പോഴും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെ അദ്ദേഹം ന്യായീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ ടി ജലീൽ സിപിഎമ്മിൽ മെമ്പർഷിപ്പെടുത്ത സാഹചര്യത്തിൽ പാർട്ടിയെങ്കിലും അദ്ദേഹത്തെ തിരുത്തണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
'മണ്ണാർക്കാട് നടന്ന ചടങ്ങിലെ കെ ടി ജലീലിന്റെ കുട്ടികളോടുള്ള പെരുമാറ്റം തികച്ചും അനുചിതവും അവഹേളനപരവുമാണ്. ഒരു കുഞ്ഞിനെ പൊതുസമക്ഷത്തിൽ ആളുകൾ നോക്കിനിൽക്കെ ഇത്തരത്തിൽ അപമാനിക്കരുത്. അക്ഷരമറിയില്ലെയെന്ന് പരസ്യമായി ചോദിക്കുന്നത്, ചെവിയിൽ നുള്ളുന്നത്, അത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും ശരിയല്ല. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണത്. കുഞ്ഞുങ്ങൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. കുറച്ചുമുൻപ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അതിൽ അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുവാണ്'- ബിന്ദു കൃഷ്ണ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |