
കൊച്ചി: 'അത് ഞാനല്ല"... ഡേറ്റിംഗ് ആപ്പിലെ തന്റെ ഫോട്ടോ വച്ചുള്ള വ്യാജ പ്രൊഫൈലുകൾ കണ്ടുഞെട്ടിയ കണ്ടന്റ് ക്രിയേറ്ററായ ലക്ഷ്മി അരുൺകുമാറിന്റെ വാക്കുകളാണിത്. തന്റെ ഫോട്ടോ വച്ചുള്ള വ്യാജ പ്രൊഫൈലുകൾ പല ഡേറ്റിംഗ് ആപ്പുകളിലും സജീവമാണെന്ന വിവരം ഞെട്ടിച്ചു. തുടർന്നാണ് ഇത്തരം പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്ത് പിൻവലിപ്പിക്കണമെന്ന അഭ്യർത്ഥന സമൂഹമാദ്ധ്യമങ്ങളിലൂടെ നൽകിയതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
തന്റെ ഇൻസ്റ്റഗ്രാം ഫോട്ടോകൾ വ്യാജന്മാർ ഡേറ്റിംഗ് സൈറ്റിൽ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സുഹൃത്തുക്കളാണ് സൂചന നൽകിയത്. സ്ക്രീൻ ഷോട്ടുകളും ലഭിച്ചു. ഹാപ്പെൻ, നിംഫ് എന്നീ ആപ്പുകളിലാണ് ഡിംപിൾ, രശ്മി എന്നീ പേരുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രൊഫൈലുകൾ. ആപ്പ് അഡ്മിൻമാരുടെ ഇ- മെയിലുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയോ സ്ത്രീകളുടെ ഐഡന്റിറ്റി ഇങ്ങനെ മനസറിയാതെ ചോർന്നിരിക്കാമെന്നാണ് ചിന്തിച്ചത്. അതുകൊണ്ടാണ് തന്റെ മനോവിഷമം മാറ്റിവച്ച്, സമൂഹത്തെ അറിയിച്ചത്.- ലക്ഷ്മി പറഞ്ഞു.
നേരത്തേ ലക്ഷ്മിയുടെ ചിത്രം വച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണപ്പിരിവിന് അജ്ഞാതർ ശ്രമിച്ചിരുന്നു. സൈബർ പൊലീസിനു പരാതി നൽകി അക്കൗണ്ട് നീക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഡേറ്റിംഗ് ആപ്പ്
പങ്കാളികളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് ഡേറ്റിംഗ് ആപ്പുകളുടെ വാഗ്ദാനം. ഓരോരുത്തരുടേയും താത്പര്യമറിഞ്ഞ് മാച്ചാകുന്നവരെ നിർദ്ദേശിക്കാനുള്ള 'അൽഗൊരിതം" ഇതിൽ സെറ്റു ചെയ്തിട്ടുണ്ടാകും. യൂസർമാരിൽ ഒരുവിഭാഗം വ്യാജന്മാരാണ്. പല തട്ടിപ്പുകളും ഇതിന്റെ മറവിലുണ്ട്.
പ്രൊഫൈലുകൾ അപ്രൂവ് ചെയ്യും മുമ്പ് യഥാർത്ഥ വ്യക്തിയാണെന്ന് വെരിഫൈ ചെയ്യാനുള്ള സംവിധാനം ഡേറ്റിംഗ് സൈറ്റുകൾ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടാകണം.
- ലക്ഷ്മി അരുൺകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |