
കായംകുളം: രോഗം ഒരുകുറ്റമാണോ എന്ന് മനുഷ്യമനസാക്ഷിയോട് ചോദിച്ച കെ.പി.എ.സിയുടെ അശ്വമേധം നാടകം വീണ്ടും അരങ്ങിലെത്തുന്നു.കേരളത്തിൽ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയ നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ അശ്വമേധം
28 മുതൽ അരങ്ങിലെത്തും.വൈകിട്ട് 6.30ന് കായംകുളം മികാസ് കൺവെൻഷൻ സെന്ററിൽ കെ.പി.എ.സി പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
1960 കളിലാണ് തോപ്പിൽ ഭാസിയും വയലാറും കെ.രാഘവൻ മാസ്റ്ററും കെ.പി.എ.സി ലളിതയും കെ.എസ് ജോർജും കെ.പി ഉമ്മറും അടൂർ ഭവാനിയും തോപ്പിൽ കൃഷ്ണപിള്ളയും അരങ്ങു നിറഞ്ഞാടിയ അശ്വമേധം നാടകം കെ.പി.എ.സി അവതരിപ്പിക്കുന്നത്. മലയാള നാടക ചരിത്രത്തിൽ വൻ വിപ്ലവം സൃഷ്ടിച്ച അശ്വമേധം, കുഷ്ഠരോഗത്തെക്കുറിച്ച് അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും രോഗികളോടുള്ള അവഗണനയ്ക്കുമെതിരെ വലിയൊരു ബോധവത്കരണമാണ് നടത്തിയത്. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം ഒരു നൊമ്പരമായി മലയാളി കൊണ്ടു നടന്നു.
സിനിമയും സൂപ്പർഹിറ്റ്
തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച അശ്വമേധം വലിയ സാമൂഹ്യ മാറ്റങ്ങൾക്കാണ് തുടക്കംകുറിച്ചത്. തലയ്ക്കു മീതെ ശൂന്യാകാശം, പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട്... തുടങ്ങിയ ഗാനങ്ങൾ ആസ്വാദക ലക്ഷങ്ങൾ ഏറ്റെടുത്തു. കെ.എസ്.ജോർജും സുലോചനയും പാടിയ വലാറിന്റെ മനോഹരമായ വരികൾക്ക് കെ.രാഘവനാണ് ഈണം പകർന്നത്. നാടകം പിന്നീട് എ.വിൻസെന്റിന്റെ സംവിധാനത്തിൽ സിനിമായി. സത്യനും ഷീലയും പ്രേംനസീറും അഭിനയിച്ച സിനിമയും സൂപ്പർ ഹിറ്റായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |