
കോട്ടയം: റബർ ബോർഡ് നിബന്ധന അനുസരിച്ച് ആവശ്യം വേണ്ട താഴ്ചയോ, വിസ്തൃതിയോ പാലിക്കാതെ റബർത്തൈകൾ അശാസ്ത്രീയമായി നടുന്നത് വ്യാപകമാകുന്നു. റബർത്തൈകൾ വച്ചുപിടിപ്പിക്കാമെന്ന കരാറിൽ ഇടവിളയായി കൈതച്ചക്ക കൃഷിയ്ക്ക് റബർ കർഷകർ ഭൂമി പാട്ടത്തിന് നൽകാറുണ്ട്. രണ്ടടി താഴ്ചയും അതേ വീതിയിലും കുഴി എടുത്ത് റബർത്തൈകൾ നടണമെന്നാണ് റബർബോർഡ് നിഷ്ക്കർഷിക്കുന്നത്. എന്നാൽ ഭൂമി പാട്ടത്തിനെടുക്കുന്നവർ തൈ നടീലിന്റെ ചെലവ് കുറയ്ക്കാൻ തൂമ്പായ്ക്ക് ചെറിയ കുഴി എടുത്തും ആവശ്യത്തിന് അകലം പാലിക്കാതെയുമാണ് തൈകൾ നടുന്നത്. തൈകൾ വളരുമ്പോൾ ആവശ്യത്തിന് വണ്ണംവയ്ക്കാറില്ല. ഇതോടെ ഉത്പാദനം വൻതോതിൽ കുറയും. കാറ്റടിച്ചാൽ റബർ മരങ്ങൾ കടപുഴകി വീഴും. റബർത്തടി വിൽക്കാനും സാധിക്കില്ല. റബർ ഉത്പാദന ചെലവ് കൂടിയതിനാൽ ചെറുകിട കർഷകർ കൈതച്ചക്ക കൃഷിയ്ക്ക് ഭൂമി നൽകി റബർത്തൈ പാട്ടത്തിനെടുക്കുന്നവരെക്കൊണ്ടു വച്ചുപിടിപ്പിപ്പിക്കുകയാണ്. സാധാരണ ഏഴുവർഷത്തിനുള്ളിൽ ടാപ്പിംഗ് ആരംഭിക്കും. തട്ടായുള്ള ഭൂമിയാണ് റബർ കൃഷിയ്ക്ക് അനുയോജ്യം. കൈതകൃഷിക്കായി നൽകിയ ഭൂമി പാട്ടത്തിനെടുക്കുന്നവർ ജെ.സി.ബി ഉപയോഗിച്ച് ഇളക്കി മറിക്കും. കൈതച്ചക്കയ്ക്ക് വലിപ്പംവയ്ക്കാൻ കൂടുതൽ രാസവളം ഉപയോഗിക്കും. ഇത് റബർ ഉത്പാദനത്തെയും ബാധിക്കും.
തട്ടിക്കൂട്ട് കുഴിയെടുപ്പ്
കേര പദ്ധതി വഴി റബർ പുനർകൃഷിയ്ക്കായി 6,56,94,193 രൂപ റബർ ബോർഡ് കർഷകർക്ക് നൽകുമ്പോഴാണ് ആഴത്തിൽ കുഴിയെടുക്കാതെ റബർ പുനർകൃഷിയുടെ ആനുകൂല്യം തട്ടിയെടുക്കുന്നത്. ചില കർഷകരും ഇതിന് കൂട്ടുനിൽക്കുന്നു.
റബർ ബോർഡ് ശുപാർശ അനുസരിച്ച് ഒരു ഹെക്ടറിൽ 500 തൈകൾ വരെ നടാം. ഹോൾ ഡിഗറോ കുഴി എടുക്കാൻ എർത്ത് ഓഗറോ ഉപയോഗിക്കാമെന്നാണ് നിർദ്ദേശമെങ്കിലും തൂമ്പ ഉപയോഗിച്ചാണ് കുഴിയെടുക്കൽ.
''റബർപുനർ കൃഷിയ്ക്ക് സബ്സിഡി നൽകുന്ന തോട്ടങ്ങളിൽ റബർ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തൈകൾ വയ്ക്കുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഉറപ്പാക്കിയേ തുക അനുവദിക്കാവൂ.
ജോസ്, കാഞ്ഞിരപ്പള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |