
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചൂടൽമൺപുറം ആദിവാസി ഉന്നതയിൽ അപകടപരമായ രീതിയിലാണ് തടിപ്പാലത്തിലൂടെയുള്ള നാട്ടുകാരുടെയും കുട്ടികളുടെയും സർക്കസ് യാത്ര. ചൂടൽമൺപുറം വലിയ തോടിനു കുറുകെ മരകമ്പുകളിലുള്ള പാലത്തിലൂടെയാണ് നാട്ടുകാർ അതീവ കരുതലോടെ അക്കരെയിക്കരെ കടക്കുന്നത്. യാത്രയിൽ കാലൊന്നു തെറ്റിയാൽ തോട്ടിലേക്ക് വീഴും. ഒട്ടേറെ കിടപ്പുരോഗികളും പ്രായാധിക്യമുള്ളവരും അസുഖ ബാധിതരുമുള്ള മേഖലയാണിത്.
ചൂടൽമൺപുറത്ത് നിന്ന് പുളിച്ചാമല,ഭദ്രംവച്ചപാറ മേഖലകളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് മരകമ്പുകളിലുള്ള പാലം. ആദിവാസി മേഖലകളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ കോടികൾ മുടക്കുന്നതായി പറയുന്നിടത്താണ് ഇവർക്ക് സുരക്ഷിതമായി നടന്നു പോകാൻ ഒരു പാലം പോലും ഇല്ലാത്തത്.
യാത്ര ദുരിതപൂർണം
ഇവിടെയുണ്ടായിരുന്ന ചെറിയ കോൺക്രീറ്റ് പാലം തകർന്നിട്ട് മൂന്ന് വർഷത്തോളമായി. നാട്ടുകാർ തോടിനു കുറുകെ മരകമ്പുകളിട്ടാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. നൂറുകണക്കിന് ആദിവാസികൾ താമസിക്കുന്ന ഈ മേഖലയിൽ ആർക്കെങ്കിലും സുഖമില്ലാതായാൽ തലച്ചുമടായി കൊണ്ടുവരണം. സ്കൂൾ കുട്ടികളടക്കം ഈ പാലത്തിലൂടെയാണ് വരുന്നത്.
കൂടാതെ വന്യമൃഗ ശല്യമുള്ള മേഖലയാണ്.ഇതിനു സമീപത്തെ മറ്റൊരു കോൺക്രീറ്റ് പാലത്തിന്റെ കമ്പികളെല്ലാം ദ്രവിച്ച് തകർച്ച നേരിടുകയാണ്. ഇവിടങ്ങളിൽ വഴി സൗകര്യം ഇല്ലെന്നു മാത്രമല്ല, തോടിന്റെ അരികിൽ താമസിക്കുന്നവർക്ക് തോടിനു മീതെ നടപ്പാലം പോലുമില്ലാത്ത അവസ്ഥയാണ്. തോട്ടിൽ വെള്ളം പൊങ്ങിയാൽ യാത്ര ദുരിതപൂർണമാകും.
പാലം നടപ്പായില്ല
പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പട്ടികവർഗ ഡിപ്പാർട്മെന്റിനു നിവേദനം നൽകിയിരുന്നു. പുതിയ പാലത്തിനായി 37ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചെങ്കിലും ഒരുവർഷത്തോളമായിട്ടും നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |