
തിരുവനന്തപുരം: പേട്ട അമ്പലത്തുമുക്കിന് സമീപം പ്രധാനറോഡിലെ ഡ്രെയിനേജ് പൈപ്പ് പൊട്ടി റോഡാകെ മലിനജലപ്രളയം.ഇന്നലെ പുലർച്ചെ 3നാണ് വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്.തുടർന്ന് ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു.ശക്തിയിൽ പുറത്തേയ്ക്കൊഴുകിയ മലിനജലവും മാലിന്യങ്ങളും റോഡാകെ ഒഴുകിപ്പരന്നു.അടുത്തുള്ള വീടുകളിലും മലിനജലം കയറി. അമ്പലത്തുമുക്കിലും സമീപത്തുമാകെ മലിനജലം ഏറെനേരം കെട്ടിനിന്നു.അമ്പലത്തുമുക്ക് -റെയിൽവേ സ്‌റ്റേഷൻ റോഡിൽ ഉൾപ്പെടെ വെള്ളക്കെട്ടുണ്ടായി.പൈപ്പ് പൊട്ടലിനെത്തുടർന്ന് ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
പൈപ്പ് പൊട്ടി ഒരു മണിക്കൂർ കഴിഞ്ഞാണ് വിവരം വാട്ടർഅതോറിട്ടി സ്വീവേജ് വിഭാഗം അറിഞ്ഞത്.ഇതോടെ ഈ ഭാഗത്തേയ്ക്കുള്ള പൈപ്പിലെ മലിനജലനീക്കം നിയന്ത്രിക്കുകയായിരുന്നു. തിരക്കുള്ള റോഡിൽ രൂപപ്പെട്ട വലിയ കുഴിയിൽ വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ ഉടൻ വാഴയും മറ്റ് വസ്തുക്കളും ചുറ്റുംവച്ച് മുന്നറിയിപ്പ് നൽകി.വാട്ടർഅതോറിട്ടി സ്വീവറേജ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അറ്റകുറ്റപ്പണി ഇന്ന് രാവിലെ ആരംഭിക്കും.
മുൻപും
50 വർഷം പഴക്കമുള്ള കാസ്റ്റ് അയൺ പൈപ്പ് ലൈനാണ് ഇതുവഴികടന്നുപോകുന്നത്.ദ്രവിച്ച് കട്ടികുറഞ്ഞ നിലയിലായതിനാൽ ചെറിയ മർദ്ദ വ്യത്യാസം പോലും പൊട്ടാൻ കാരണമാകും. രണ്ടുമാസം മുമ്പും ഈ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു.അന്ന് ആഴ്ചകളെടുത്താണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
പഴയ ഡ്രെയിനേജ് പൈപ്പ്
ലൈനുകൾ മാറ്റാൻ ഫണ്ടില്ല
തിരുവനന്തപുരം: 50 വർഷം പഴക്കമുള്ള ഡ്രെയിനേജ് പൈപ്പ് ലൈനുകളാണ് പേട്ട,വഞ്ചിയൂർ അടക്കമുള്ള മേഖലകളിൽ അടിക്കടി പൊട്ടുന്നത്.പഴയവ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പദ്ധതി സ്വീവറേജ് വിഭാഗം തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച്,നാളെറെയായെങ്കിലും തുക അനുവദിക്കുന്നത് വൈകുകയാണ്.
കണ്ണമ്മൂല - മുട്ടത്തറ,പാറ്റൂർ - മുട്ടത്തറ പൈപ്പ് ലൈനുകൾ മാറ്റുന്നതിന് 33 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.കൂടുതൽ മലിനജലം കടന്നുപോകാവുന്ന 600 എം.എം വ്യാസമുള്ള 2 പൈപ്പ് ലൈനുകളാണ് സ്ഥാപിക്കേണ്ടത്.
നിലവിൽ അമ്പലത്തുമുക്ക് വഴി റെയിൽവേ ലൈനിന് അടിയിൽകൂടിയാണ് ഡ്രെയിനേജ് പൈപ്പ് മുട്ടത്തറയിലേക്ക് പോകുന്നത്.ഇതിന് പകരം പേട്ട -ചാക്ക വഴി മുട്ടത്തറയിലേക്ക് പോകുന്ന വിധമാണ് പുതിയ ലൈനിനുള്ള രൂപരേഖ.
ഇത്തവണത്തെ ബഡ്ജറ്റിൽ ഇതിനുള്ള ഫണ്ട് ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.5 കോടിക്ക് മുകളിൽ നിർമ്മാണച്ചെലവ് വരുന്നതിനാൽ വാട്ടർ അതോറിട്ടിക്ക് സ്വന്തംനിലയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല.പണം അനുവദിക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുടെ അനുമതിയും പദ്ധതി നടപ്പാക്കാൻ വേണം.
പേട്ട പാലത്തിന്റെ വശത്തുകൂടി കടന്നുപോകുന്നതിനാൽ റെയിൽവേയുടെ അനുമതിയും,ഈഞ്ചയ്ക്കൽ ഭാഗത്ത് ദേശീയപാത അതോറിട്ടിയുടെയും അനുമതി ആവശ്യമാണ്. ഫണ്ട് ലഭ്യമായാൽ ഇതിനുള്ള നടപടികളിലേക്ക് കടക്കാനാകും.
ഈഞ്ചയ്ക്കൽ,കുര്യാത്തി,പാറ്റൂർ,കണ്ണമ്മൂല എന്നിവിടങ്ങളിലാണ് സ്വിവറേജ് പമ്പിംഗ് മെയിൻ പൈപ്പ് ലൈനുകളുള്ളത്.ഒഴുകിവരുന്ന മലിനജലം സെൻട്രിഫ്യൂഗൽ പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്ത് കടത്തിവിടുന്ന ലൈനുകളാണിവ.ഇവയിൽ പാറ്റൂരും കണ്ണമ്മൂലയുമുള്ളതിനാണ് പഴക്കം കൂടുതൽ.ഇത് മാറ്റിസ്ഥാപിക്കാതെ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനാകില്ലെന്ന് അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |