SignIn
Kerala Kaumudi Online
Thursday, 23 July 2026 1.25 AM IST

പ്രക്ഷോഭം തീവ്രതയിൽ,​ മെരുക്കാൻ കേന്ദ്രം; ധർമേന്ദ്ര പ്രധാന്റെ രാജി കൂടിയേതീരു,  പാറ്റകളെ കണ്ട് മന്ത്രിമാരുടെ ചർച്ച

rahul


രാത്രിയിലും സംഘർഷം
മൂന്നാം ദിവസവും
പാ‌ർലമെന്റ് സ്തംഭനം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നതിൽ പ്രതിപക്ഷവും കോക്രോച്ച് ജനത പാ‌ർട്ടിയും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രീയ-ക്രമസമാധാന പ്രതിസന്ധി കടുത്തു.

പാർലമെന്റിലടക്കം ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ ചർച്ച നടത്താനില്ലെന്ന് സി.ജെ.പി. പിന്നാലെ വ്യവസായി വരുൺ സേത്തിന്റെ ജന്ത‌ർ മന്ദർ റോഡിലുള്ള വസതിയിൽ മന്ത്രിമാരായ നദ്ദയും ജിതേന്ദ്ര സിംഗും എത്തി പാറ്റകളുമായി ചർച്ച നടത്തി. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് പാറ്റകൾ വ്യക്തമാക്കി. രാജി ഒഴിവാക്കിയുള്ള അനുനയത്തിനാണ് കേന്ദ്ര ശ്രമം.

ജന്തർ മന്ദറിലേക്ക് രാത്രി വൈകിയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കയാണ്. സർക്കാർ

കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. രാത്രി ഒൻപതിനുശേഷം സർസദ് മാർഗിൽ പ്രക്ഷോഭകരുമായി സംഘർഷമുണ്ടായി. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.

പതിനാറിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത് ജനജീവിതത്തെ വലച്ചു. സ്റ്റേഷനുകൾക്കു മുന്നിൽ ജനങ്ങൾ രാേഷാകുലരായി. വൈകിട്ടോടെ നിയന്ത്രണം നീക്കി.

ഇന്നലെയും പാ‌ർലമെന്റ് സ്‌തംഭിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ കോൺഗ്രസ്,ഇടത്,സമാജ്‌വാദി പാ‌ർട്ടി എം.പിമാർ സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധിച്ചു. ചർച്ചയ്‌ക്ക് തയ്യാറെന്ന് പാ‌ർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ഇരുസഭയെയും അറിയിച്ചു.

ചർച്ചയ്‌ക്കു മുൻപ് പ്രധാൻ രാജിവയ്‌ക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു. മറ്റെല്ലാം മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. പലതവണ സഭ ചേർന്നെങ്കിലും ബഹളം തുട‌ർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.

കോടതിയുടെ സമയം പാഴാക്കരുത്

തിങ്കളാഴ്ച കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിനു നേർക്കുണ്ടായ പൊലീസ് വേട്ടയ്ക്കെതിരെ സമ‌ർപ്പിച്ച പൊതുതാത്പര്യഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് സി.ജെ.പിയെ പ്രകോപിപ്പിച്ചു. ഇത്ര അഹങ്കാരം നല്ലതല്ലെന്ന് കേന്ദ്രസ‌ർക്കാ‌ർ ഉപദേശിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം ഡൽഹി ഹൈക്കോടതി കേന്ദ്രസ‌ർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസയച്ചു.

''ഇടി വാങ്ങി ശീലമുണ്ട്. ഇനിയും കൊള്ളാൻ സന്തോഷമേയുള്ളൂ. വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്‌തവർക്കെതിരെ നടപടിയുണ്ടാകണം,​മോദി അവരോട് മാപ്പു പറയണം

- രാഹുൽ ഗാന്ധി

ഉറപ്പുകിട്ടിയാൽ നിരാഹാരം

നിറുത്താം: വാങ്‌ചുക്

1. സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം

2. പ്രതികാര നിയമനടപടികൾ പാടില്ല

3. തത്കാലം സമരം നിറുത്താൻ സമരക്കാരോട് പറയാം

4. സർക്കാ‌രുമായി ചർച്ച നടത്തണമെന്നും അഭ്യർത്ഥിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360