ഭീകരരുടെ ഗതിയെന്തായിരിക്കുമെന്നതിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂർ
ശ്രീനഗർ: കാർഗിൽ വിജയദിനമായ ഇന്നലെ പാകിസ്ഥാന് കടുത്ത താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏതെങ്കിലും തരത്തിലുള്ള സാഹസങ്ങൾക്കുമുതിർന്നാൽ ഊഹിക്കാവുന്നതിലും അപ്പുറമുള്ള തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ ലഡാക്കിലെ ദ്രാസിൽ കാർഗിൽ വിജയദിനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനുമായി ഇനി ഏതെങ്കിലും തരത്തിലുള്ള ചർച്ചകളുണ്ടെങ്കിൽ അത് പാക് അധീന കാശ്മീരിനെ കുറിച്ച് മാത്രമായിരിക്കും. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ല. ഇന്ത്യ ലോകോത്തര നിലവാരത്തിലുള്ള ഡാറ്റാ സെന്ററുകൾ നിർമ്മിക്കുമ്പോൾ പാകിസ്ഥാൻ ഭീകരകേന്ദ്രങ്ങളാണ് സൃഷ്ടിക്കുന്നത്. ഭീകരവാദത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കുള്ള ശക്തമായ താക്കീതായിരുന്നു ആ സൈനിക നടപടി. സുരക്ഷയ്ക്കായി നിർണായക നടപടികൾ സ്വീകരിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത്.
ഇന്ന് രാജ്യത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. നിങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്നിടത്തോളം കാലം, ഇന്ത്യയ്‌ക്കെതിരെ ദുഷ്ടലാക്കോടെ നോക്കാൻ പോലും ആർക്കും ധൈര്യമുണ്ടാകില്ലെന്ന് അറിയാമെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |