
ചെന്നൈ: തമിഴ്നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ അറിയിച്ചു. 'പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ്. നിർദിഷ്ട വിമാനത്താവളത്തിനെതിരെ സമരംചെയ്യുന്നവർക്കൊപ്പം ഉറച്ചുനിൽക്കുന്നു'-വിജയ് പറഞ്ഞു. ജനങ്ങൾക്ക് എതിർപ്പില്ലാത്ത ഒരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ നിർദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ദ്ധസംഘങ്ങൾ വിമാനത്താവളത്തിനുള്ള സാദ്ധ്യതകൾ പരിശോധിച്ച ശേഷമായിരിക്കും പുതിയ സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തുക.
ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലാണ് പുതിയ വിമാനത്താവളം നിർമ്മിക്കാൻ നേരത്തേ ഡി.എം.കെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏക്കറുകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലും പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും വിമാനത്താവള പദ്ധതിക്കെതിരേ പ്രതിഷേധമുയർന്നു.
കർഷകരും നാട്ടുകാരും സമരവുമായി രംഗത്തിറങ്ങി. ടി.വി.കെ രൂപവത്കരിച്ചതിന് പിന്നാലെ വിജയ്‌യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനത്തിന്റെ ഭാഗമായി വിമാനത്താവളം ആവശ്യമാണെങ്കിലും അത് കർഷകരുടെ ക്ഷേമത്തെ ബലികഴിപ്പിച്ചാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരന്തൂർ വിമാനത്താവള പദ്ധതിക്ക് 2025ലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയത്. തുടർന്ന് വിമാനത്താവള നിർമാണത്തിനുള്ള നീക്കങ്ങളുമായി ഡി.എം.കെ സർക്കാർ മുന്നോട്ടുപോയി. ഇതോടെയാണ് പ്രതിഷേധങ്ങളും ശക്തമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |