
ന്യൂഡൽഹി: വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (എം.ടി.എ) കരാറിൽ നിന്ന് യറോപ്യൻ കമ്പനിയായ എയർബസ് പിന്മാറിയതിനു പിന്നിൽ വിലപേശലിൽ ഇന്ത്യ മുന്നോട്ടുവച്ചേക്കാവുന്ന നിലപാട് മുൻകൂട്ടി കണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രാലയം ക്ഷണിച്ച ടെൻഡറിൽ നിന്ന് എയർബസ് പിന്മാറിയത്.
വ്യോമസേന ഉദ്ദേശിച്ച ഭാരവാഹന ശേഷിയെക്കാൾ ഉയർന്ന ശേഷിയുള്ളതിനാലാണ് പിന്മാറ്റമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 2023ൽ വ്യോമസേന താത്പര്യപത്രം ക്ഷണിച്ചപ്പോൾ സജീവമായി പങ്കെടുത്ത കമ്പനിയാണിത്. അന്ന് എതിരാളികളേക്കാൾ കൂടുതൽ പേലോഡും ദൂരപരിധിയും എ400 എമ്മിന്റെ നേട്ടമായി കമ്പനി ഉയർത്തിക്കാട്ടി. ഇക്കഴിഞ്ഞ ജൂണിൽ ഫ്രാൻസ് സന്ദർശിച്ച വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ദസോ തിയൽസ്,സാഫ്രാൻ,എം.ബി.ഡി.എ തുടങ്ങിയ ഫ്രഞ്ച് പ്രതിരോധ കമ്പനികളുമായുള്ള ചർച്ചയ്ക്ക് ശേഷം എ400എം വിമാനത്തിൽ പരിചയപ്പറക്കൽ നടത്തിയിരുന്നു.
എ400എം വിമാനത്തിന് 1,700-1,800 കോടി വരെയാണ് വിപണി വില. 60 വിമാനങ്ങൾ വാങ്ങുമ്പോൾ ഇന്ധനച്ചെലവും പരിപാലന ബാദ്ധ്യതകളും ഇതിലും ഇരട്ടിയാകും. കൂടാതെ ഇന്ത്യക്ക് ആവശ്യമുള്ള ഭാരശേഷി 30 ടണ്ണാണ്. എ400എമ്മിന്റേത് 37 ടണ്ണും. ഈ അധികശേഷിക്ക് വെറെ ചെലവും വഹിക്കണം. മാത്രമല്ല, 12 വിമാനങ്ങൾ ഫ്‌ളൈ എവേ കണ്ടീഷനിൽ വാങ്ങുമ്പോൾ ബാക്കി 48 എണ്ണം ഇന്ത്യയിൽ നിർമ്മിക്കണമെന്നാണ് കരാറിന്റെ ഘടന.
അതേസമയം,എയർബസിന്റെ പിന്മാറ്റം ഇന്ത്യക്ക് നേട്ടമാണെന്ന വിദഗ്ദ്ധാഭിപ്രായമുണ്ട്. ടെൻഡർ സമർപ്പിച്ചിട്ടുള്ള ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എബ്രയർ,യു.എസ്. വിമാന നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ എന്നിവർ തമ്മിലാണ് ഇനി മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |