
വിയന്ന: ഭാഗ്യം എപ്പോൾ, ഏതുവഴി വരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. സെക്കൻഡുകൾക്കുള്ളിൽ ഓസ്ട്രിയയിലെ ഒരു പ്ലംബറുടെ ജീവിതം മാറിമറിഞ്ഞ സംഭവം വൈറലായിരിക്കുകയാണ്. 2024ൽ വിയന്നയിലെ ഒരു ബംഗ്ലാവിന്റെ നവീകരണ ജോലികൾക്കിടെയായിരുന്നു സംഭവം. ഏകദേശം 24 ലക്ഷം ഡോളർ വിലമതിക്കുന്ന സ്വർണം നിറഞ്ഞ നിധിപ്പെട്ടിയാണ് പ്ലംബർ കണ്ടെത്തിയത്.
ജോലി ചെയ്യുന്നതിനിടെ ബംഗ്ലാവിന്റെ ബേസ്‌മെന്റിലെ കോൺക്രീറ്റ് തറയിൽ നിന്ന് ഒരു കയർ പുറത്തേക്ക് ഉയർന്നു നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ കയറിനെ ആദ്യം അദ്ദേഹം പുറത്തേക്ക് വലിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അത് എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്താനായി അദ്ദേഹം കോൺക്രീറ്റ് തറ തുരന്ന് കുഴിക്കാൻ തുടങ്ങി.
ആ കയർ ചെന്നെത്തിയത് ഒരു ലോഹ പെട്ടിയിലേക്കായിരുന്നു. കയർ ഘടിപ്പിച്ച ഇരുമ്പ് പെട്ടി അദ്ദേഹം പുറത്തെടുത്ത് തുറന്ന് നോക്കിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടി. 30 കിലോഗ്രാം സ്വർണ്ണമാണ് പെട്ടിയിലുണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ളതെന്ന് കരുതുന്ന സ്വർണ നാണയങ്ങളിൽ വിഖ്യാത സംഗീതജ്ഞൻ മൊസാർട്ടിന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ടായിരുന്നു.
15 വയസ് മുതൽ കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്നയാളാണ് പ്ലംബർ. ഇദ്ദേഹത്തിന് ഇടയ്ക്കിടെ ചില നാണയങ്ങളൊക്കെ കിട്ടിയിരുന്നു. അതേ സമയം, ഓസ്ട്രിയയിലെ നിയമപ്രകാരം, നിധി കണ്ടെത്തുന്നയാൾക്കും ആ വസ്തുവിന്റെ ഉടമയ്ക്കും അത് പകുത്തെടുക്കാം. അതിനാൽ പ്ലംബർക്ക് 12 ലക്ഷം ഡോളർ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ ഇതിന് മുമ്പും ഇത്തരം നിധി ശേഖരങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |