
ചേലക്കര: മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. പഴയന്നൂർ കുമ്പളക്കോട് സ്വദേശി അനിൽകുമാർ (28) ആണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചേലക്കര താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവം.
കോടതിയിൽ ഹാജരാക്കുന്നതിനായി പഴയന്നൂർ പൊലീസിന്റെ നേതൃത്വത്തിൽ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചതായിരുന്നു അനിൽകുമാറിനെ. തുടർന്ന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ കൈവിലങ്ങ് അഴിച്ചുനൽകി. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ പോയ അനിൽകുമാർ ഇതിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ചേലക്കര, പഴയന്നൂർ, ചെറുതുരുത്തി പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ പുലക്കോട് പൊന്നുംകുന്ന് ഭാഗത്തുനിന്ന് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഓഫീസർ പി.എൻ. അനീഷ് പ്രതിയെ കണ്ടെത്തി പിടികൂടി. തുടർന്ന് പ്രതിയെ കൈമാറി. മാനഭംഗം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |