
കണ്ണൂർ: വിദ്യാർത്ഥി നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിനു മുകളിൽ നിന്ന് ചാടിമരിച്ച കേസിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ എം.കെ.റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതി അനുവദിച്ചതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കർണാടകയിൽനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത റാമിന്റെ അറസ്റ്റ് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാത്തതിന്റെ പേരിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അസാധുവാക്കിയിരുന്നു. വിട്ടയയ്ക്കേണ്ടി വന്നതിനു പിന്നാലെയാണ് അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
അറസ്റ്റ് നടപടികളിലെ വീഴ്ചയുടെ പേരിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കണമെന്നും ജസ്റ്റിസ് എ.ബദറുദീൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് സംഭവിച്ചതെന്നും 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത വീഴ്ചയാണിതെന്നും കോടതി തുറന്നടിച്ചിരുന്നു. പിന്നാലെ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.വി.വേണുഗോപാലിൽനിന്ന് അന്വേഷണച്ചുമതല മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന് കൈമാറി ആഭ്യന്തരവകുപ്പ് സംഘത്തെ പുനഃസംഘടിപ്പിച്ചിരുന്നു.
നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് അന്വേഷണസംഘത്തിന് റാം നൽകിയ മൊഴി. എസ്.പി.മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ എസ്.പി ജീവൻ ജോർജിനാണ് പുതിയ അന്വേഷണച്ചുമതല.
പട്ടികവിഭാഗം അതിക്രമ നിരോധനനിയമവും
ഓറൽ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ.റാമിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റവും പട്ടികജാതിപട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്. വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിനു മുൻപേ കുടുംബത്തെ അറിയിച്ചിരുന്നു. ജനരോഷം ശക്തമായതോടെ കോളജ് മാനേജ്‌മെന്റ് റാമിനെ പുറത്താക്കിയിരുന്നു.
റാമിന്റെ അറസ്റ്റിൽ വിശദീകരണം തേടി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ കോടതി വിശദീകരണം തേടി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കുമ്പോഴാണ് തലശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. മനോജ് ചോദ്യം ഉന്നയിച്ചത്.
ഡിവൈ.എസ്.പി സുധീർ കല്ലനെ വിളിച്ചുവരുത്തിയ കോടതി റാമിനെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് സുപ്രീംകോടതി മാർഗനിർദ്ദേശം ലംഘിക്കപ്പെട്ടതെന്നു ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോദ്ധ്യപ്പെടുത്തിയെന്ന് സുധീർ കല്ലൻ പറഞ്ഞു. രേഖാമൂലമുള്ള ഡിവൈ.എസ്.പിയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |