
കൊല്ലം: കുണ്ടറ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച് ദിവസങ്ങൾക്ക് ശേഷം മരിച്ച സിയാദിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നുവെന്ന് സ്കാനിംഗ് റിപ്പോർട്ട്. ഈ മാസം 18ന് കൊല്ലം ജില്ലാ ആശുപത്രിയിലണ് സി.ടി സ്കാനെടുത്തത്.
ജൂൺ 2ന് സിയാദിനെ പെരുമ്പുഴയിലെ കുളത്തിൻകര വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ജീപ്പിൽ വച്ച് മർദ്ദിച്ചപ്പോഴാണ് വാരിയെല്ലിന് പൊട്ടലേറ്റതെന്നാണ് ബന്ധുക്കളുടെ പരാതി. നടുവേദനയും നെഞ്ചു വേദനയും രൂക്ഷമായതോടെയാണ് ഈ മാസം 16ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ വാരിയെല്ലിലും നട്ടെല്ലിലും വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. കുത്തിയെടുത്തപ്പോൾ പഴുപ്പായിരുന്നു.പൊലീസ് മർദ്ദനത്തിൽ വാരിയെല്ലിൽ പൊട്ടലേറ്റുണ്ടായ അണുബാധയാണ് മഞ്ഞപ്പിത്തത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 24നാണ് സിയാദ് മരിച്ചത്. ഹെപ്പറൈറ്റിസ് ബിയാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മറ്റൊരു യുവാവ് സിയാദിനെ മർദ്ദിച്ചതായി ബന്ധു മൊഴി നൽകിയിട്ടുണ്ടെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.അന്ന് കാണാതായ വിദ്യാർത്ഥികളിലൊരാൾ വീട്ടിൽ നിന്നിറങ്ങിയ ശേഷം സ്കൂളിൽ പോയിരുന്നില്ലെന്നും ,അതുമായി ബന്ധപ്പെട്ട് സിയാദിനെതിരെ പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. സമീപവാസികളായ രണ്ട് വിദ്യാർത്ഥികളെ കാണാതായെന്ന പരാതിയിലാണ് സിയാദിനെ അർദ്ധരാത്രി കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഒരു വിദ്യാർത്ഥിയുടെ സഹോദരിയാണ് പരാതി പറഞ്ഞത്. ആ പെൺകുട്ടിയുമായാണ് പൊലീസ് സിയാദിന്റെ വീട്ടിലെത്തിയത്. സിയാദിനെ ജീപ്പിൽ വച്ച് മർദ്ദിക്കുന്നത് കണ്ടതായി ആ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച്
അന്വേഷണം തുടങ്ങി
സിയാദ് മരിച്ച സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സിയാദിന്റെ വീട്ടിലെത്തി ഒപ്പം താമസിക്കുന്ന സാലി, മകൾ സൗമ്യ, സിയാദിന്റെ പിതാവ് ബദറുദ്ദീൻ, മാതാവ് ആരിഫാ ബീവി എന്നിവരുടെ മൊഴിയെടുത്തു. .
A scanning report has revealed that Ziyad, who died days after being questioned and released by Kundara Police in Kollam, had a fractured rib. The finding is likely to add to the ongoing scrutiny surrounding the circumstances of his death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |