
പാലാ: തുടർച്ചായ വർഷങ്ങളിൽ പാലാ നഗരത്തിലുണ്ടാകുന്ന വെള്ളപ്പൊക്കവും മഴക്കെടുതികളും ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി മീനച്ചിലാറിന്റെയും അനുബന്ധ തോടുകളുടെയും ആഴവും വീതിയും വർദ്ധിപ്പിക്കണമെന്നും അതുവഴി ലഭിക്കുന്ന എക്കൽമണ്ണ്, മണൽ, കല്ല് എന്നിവ ലേലം ചെയ്താൽ 250 കോടി രൂപ സർക്കാരിന് ലഭിക്കുമെന്നും മാണി സി.കാപ്പൻ എം.എൽ.എ ചൂണ്ടിക്കാട്ടി. സർക്കാർ ഖജനാവിലേക്ക് ലഭിക്കുന്ന തുകയുടെ 25% ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസനാവശ്യങ്ങൾക്കായി നൽകണമെന്നുമാണ് എം.എൽ.എയുടെ നിർദ്ദേശം. വാഗമൺ മലനിരകളിൽ നിന്നാരംഭിക്കുന്ന മീനച്ചിലാർ പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം നഗരങ്ങളിലൂടെ ഒഴുകി ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് എത്തി വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഈ നഗരങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുന്നതിനൊപ്പം നിരവധി മനുഷ്യജീവനുകളും പൊലിയുന്നു. കൃഷിയും കന്നുകാലികളും നഷ്ടപ്പെടുന്നത് കൂടാതെ നിരവധി വീടുകളും കൃഷിഭൂമിയും ഒലിച്ചു പോകുന്നു.
എക്കൽമണ്ണ്, മണൽ, കല്ല് എന്നിവ ലേലം ചെയ്താൽ 250 കോടി രൂപ സർക്കാരിന് ലഭിക്കും
25 കോടി അനുവദിക്കണം
ഗാർഹിക മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ജലമലനീകരണത്തിന്റെ ദുരന്തഫലങ്ങളാണ് മാരകരോഗങ്ങളും പകർച്ചവ്യാധികളും. ഇതിനെല്ലാം പ്രതിവിധിയാണ് മീനച്ചിലാർ പുനരുജ്ജീവന പാക്കേജെന്നും അതിനായി അടിയന്തരമായി 25 കോടി രൂപ അനുവദിക്കണമെന്നും ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫിന് നൽകിയ നിവേദനത്തിൽ മാണി സി.കാപ്പൻ ആവശ്യപ്പെട്ടു.
മീനച്ചിലാറിലെ വെള്ളപ്പൊക്കം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും പുഴയിലെ മണ്ണും മണലും നീക്കം ചെയ്യാൻ ഉത്തരവിട്ടതിൽ നന്ദിയുണ്ടെന്നും കാപ്പൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |