മലപ്പുറം: കാലാവസ്ഥാ വകുപ്പിന്റെ തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ല ജാഗ്രതയിലായിരുന്നെങ്കിലും ഇന്നലെ പെയ്തത് സാധാരണ മഴ മാത്രം. രാവിലെ പെയ്ത മഴ പിന്നാലെ പെയ്യാൻ മടിച്ചു നിന്നു. ഓറഞ്ച് അലേർട്ടിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോര മേഖലകളിലും പുഴയോരങ്ങളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പൊന്നാനിയിലാണ് - 18 മില്ലീമീറ്റർ. മഞ്ചേരിയിൽ 17.7 ഉം അങ്ങാടിപ്പുറത്ത് 17.2 ഉം കരിപ്പൂർ വിമാനത്താവള പരിസരത്ത് 15.1 ഉം മില്ലീമീറ്റർ മഴ പെയ്തു. മലയോര മേഖലയോട് ചേർന്ന പാലേമാട് 10.5 മില്ലീമീറ്ററും നിലമ്പൂരിൽ 9.8 മില്ലീമീറ്ററും മാത്രമാണ് രേഖപ്പെടുത്തിയത്.
മഴക്കമ്മി കൂടുന്നു
മൺസൂൺ സീസണിൽ (ജൂൺ 1 മുതൽ ആഗസ്റ്റ് 24 വരെ) ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണഗതിയിൽ ഈ കാലയളവിൽ 1638.6 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇക്കുറി പെയ്തത് 1288.4 മില്ലീമീറ്റർ മാത്രമാണ്. അതായത് 21 ശതമാനത്തിന്റെ മഴക്കമ്മി. ആഗസ്റ്റ് അവസാനിക്കാറായിട്ടും മഴ കൃത്യമായി ലഭിക്കാത്തത് കുടിവെള്ള ലഭ്യതയെയും കൃഷിയേയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |