
സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് പാലക്കാടാണ്.
കഴിഞ്ഞ വേനലിനെ അപേക്ഷിച്ച് 37 ശതമാനം കുറവ്.
പാലക്കാട്: ജില്ലയിലെ അണക്കെട്ടുകൾ ജലസമൃദ്ധമാകുന്നു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ജലനിരപ്പിൽ നേരിയ മാറ്റമുണ്ട്. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളിൽ രണ്ട് മീറ്ററോളം ജലനിരപ്പ് ഉയർന്നു. ശിരുവാണി, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലും അളവിൽ മാറ്റമുണ്ട്. ഇവിടെ കുടിവെള്ളത്തിനായി വെള്ളം തുറന്ന് വിടുന്നുണ്ട്. ഇത്തവണ വേനൽമഴ പ്രതീക്ഷ തെറ്റിച്ചപ്പോൾ അണക്കെട്ടുകളുടെ അടിത്തട്ട് കണ്ടിരുന്നു. വേനലിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് പാലക്കാടാണ്. കഴിഞ്ഞ വേനലിനെ അപേക്ഷിച്ച് 37 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മാർച്ച് ഒന്നു മുതൽ മേയ് അവസാനംവരെ 128.5 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇതോടെ മിക്ക അണക്കെട്ടുകളിലും സംഭരണ ശതമാനം 15ലും താഴെയായി. ജൂൺ ആദ്യവാരം മഴ തുടങ്ങിയെങ്കിലും പ്രതീക്ഷ തെറ്റിച്ചു. ആദ്യ അഞ്ച് ദിവസത്തിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 15 ശതമാനം അധിക മഴയുണ്ടായി. എന്നാൽ രണ്ടാം ആഴ്ചയിൽ മഴ കുറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചപ്പോഴൊന്നും മഴയുണ്ടായില്ല. 354.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 237.9 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ജൂലായിൽ മറ്റ് ജില്ലകളിൽ മൺസൂൺ തകർത്ത് പെയ്തപ്പോഴും ജില്ലയിൽ ആവശ്യത്തിനുള്ള മഴ ലഭിച്ചിരുന്നില്ല. രണ്ട് ദിവസത്തിന് മുമ്പ് മഴ ശക്തിപ്രാപിച്ചതോടെയാണ് അണക്കെട്ടുകളിൽ വെള്ളം എത്തിത്തുടങ്ങിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇപ്പോഴും ജില്ലയിൽ ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. ജൂലായിൽ ഇതുവരെ 28 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇ!*!ൗ ദിവസങ്ങളിൽ അണക്കെട്ടുകളിൽ മിക്കതിലും ഷട്ടറുകൾ തുറന്നിരുന്നു.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ പരമാവധി ജലനിരപ്പ്)
കാഞ്ഞിരപ്പുഴ 92.98 (97.5 മീ.)
മീങ്കര 15.45 (158.36 മീ.)
വാളയാർ 196.21 (203 മീ.)
മലമ്പുഴ 105.93 (115.06 മീ.)
പോത്തുണ്ടി 96.18 (108.2 മീ.)
ചുള്ളിയാർ 144.25 (154.08 മീ.)
മംഗലം 74.91 (77.88 മീ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |