പത്തനംതിട്ട : മിന്നൽ പ്രളയത്തിൽ ജില്ലയ്ക്ക് നഷ്ടമായത് 9.33 കോടിരൂപയുടെ കൃഷിയാണ്. 296.94 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത 5293 കർഷകർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ജില്ലയിലെ എട്ട് ബ്ലോക്കിൽ പുല്ലാട് , തിരുവല്ല ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. പുല്ലാട് 65.01 ഹെക്ടറും തിരുവല്ലയിൽ 61.46 ഹെക്ടർ കൃഷിയുമാണ് നശിച്ചത്. അടൂർ ബ്ലോക്ക് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോന്നി, റാന്നി ബ്ലോക്കുകളിലെ കർഷകർക്കാണ് കൂടുതൽ കൃഷി നാശം നേരിടേണ്ടി വന്നിട്ടുള്ളത്. റാന്നിയിൽ 1288 കർഷകർക്കും കോന്നിയിൽ 1056 കർഷകർക്കും കൃഷി നഷ്ടപ്പെട്ടു. പന്ത്രണ്ട് ഹെക്ടറോളം റബർ കൃഷിയും വെള്ളം കയറി നശിച്ചു.
നശിച്ചത് ഓണവിപണി ലക്ഷ്യമിട്ടത്
ഓണം വിപണി ലക്ഷ്യമാക്കി നട്ട 85,684 വാഴകൾ മിന്നൽ പ്രളയത്തിൽ നശിച്ചുപോയി. 34.27 ഹെക്ടർ വാഴക്കൃഷി വെള്ളത്തിനടിയിലായി. 396 കർഷകരുടെ 22.63 ഹെക്ടർ പച്ചക്കറി കൃഷി നശിച്ചു. 44.96 ഹെക്ടർ കപ്പകൃഷിയും വെള്ളം കയറി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കപ്പകൃഷിയിൽ നിന്ന് മാത്രം ഉണ്ടായത്. 43.87 ഹെക്ടർ കിഴങ്ങ് വിളകളും നശിച്ചു. അപ്പർ കുട്ടനാട് മേഖലയിലടക്കം 11 ഹെക്ടറോളം നെല്ല് ഇപ്പോഴും വെള്ളത്തിലാണ്. 1160 മൂട് കുരുമുളകും നശിച്ചു. 1230 തെങ്ങിൻ തൈകളും അപ്രതീക്ഷിതമായെത്തിയ വെള്ളത്തിൽ ഒഴുകിപ്പോയി.
വിളവെടുക്കാൻ പാകമായപ്പോഴാണ് വെള്ളപ്പൊക്കം. ഇൻഷുറൻസ് ഉള്ളവർക്ക് നഷ്ടപരിഹാരം ലഭിച്ചേക്കും. വലിയ രീതിയിലുള്ള നഷ്ടം കർഷകർക്ക് ഉണ്ടായിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കും.
കൃഷി ഓഫീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |