കുന്നത്തുകാൽ: പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ സംഘങ്ങളും സജീവമാകുന്നു. രണ്ട് മാസത്തെ അവധിക്കാലത്തെ നഷ്ടം നികത്താൻ വിദ്യാർത്ഥികളെ കുടുക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ലഹരിസംഘങ്ങൾ മുളപൊക്കുമ്പോൾ രക്ഷകർത്താക്കളും അദ്ധ്യാപകരും ഒരുപോലെ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഒരുക്കണമെന്നാണ് ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെ നിർദ്ദേശം.
നെയ്യാറ്റിൻകര താലൂക്കിലെ കൊല്ലയിൽ,പെരുങ്കടവിള,കുന്നത്തുകാൽ ഗ്രാമപഞ്ചയത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് അതിർത്തിയിലെ ലഹരിമാഫിയാസംഘങ്ങൾ തമ്പടിക്കുന്നത്. കൊല്ലയിൽ പഞ്ചായത്തിലെ നിരപ്പ്,പരുത്തിവിള,ചെറുവണംകോട്,ഐ.ടി നട,പാർക്ക് നട, ധനുവച്ചപുരം സ്കൂൾ ജംഗ്ഷൻ,കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വില്പനക്കാർ സജീവമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കാരിയർമാരും റെഡി
വിദ്യാർത്ഥികളിൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് കൂടുതലായും ലഹരി ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്കൂൾ പരിസരങ്ങൾ, തിരക്കുള്ള ബസ് സ്റ്റാൻഡുകൾ, ഇടവഴികളും കേന്ദ്രീകരിച്ചാണ് ലഹരി വില്പന സംഘങ്ങൾ വില്പന സജീവമാക്കുന്നത്. ഇതിൽ യുവാക്കളും വനിതകളുമാണ് ഇടനിലക്കാർ. വിദ്യാർത്ഥികൾ ഇവരുടെ വരുതിയിലായാൽ പിന്നീട് വില്പനയ്ക്ക് വിദ്യാർത്ഥികളെയും കളത്തിലിറക്കും. തുച്ഛമായ അളവിൽ കൈമാറുന്ന ലഹരിവസ്തുക്കൾ ആവശ്യാനുസരണം സ്ഥലത്തെത്തിച്ചുകൊടുക്കാൻ ഇരുചക്രവാഹനങ്ങളിൽ കാരിയർമാരും സജ്ജമാണ്.
വില്പന സജീവം
കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലും ലഹരിവില്പന സംഘങ്ങൾ സജീവമാണ്. ഇതിൽ പ്രധാനി വനിതയാണെന്നും പരാതിയുണ്ട്.
കുന്നത്തുകാൽ പഞ്ചായത്തിലെ ചെറിയകൊല്ല മുതൽ കാരക്കോണം മെഡിക്കൽകോളേജുവരെയുള്ള ഭാഗങ്ങളിൽ ലഭിക്കാത്ത ലഹരിവസ്തുക്കൾ ഒന്നുംതന്നെയില്ല.
പ്രധാന കേന്ദ്രങ്ങൾ
കാരക്കോണം ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തും കൂനൻപന പബ്ലിക് മാർക്കറ്റിന് സമീപവും
കുന്നത്തുകാൽ ജംഗ്ഷനിലും മേരിയാംകോടും കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടുമുകളിലെ പാരലൽ റോഡിലും
പെരുങ്കടവിള പഞ്ചായത്തിലെ മാമ്പഴക്കര, മാരായമുട്ടം സ്കൂൾ പരിസരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |