
കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയെ തകർത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ ജീവൻ നഷ്‌ടമായത് 235 പേർക്ക്. 4300പേർക്ക് പരിക്കേറ്റതായും ചിലരുടേത് ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കാർലോസ് അൽവറാഡോ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂകമ്പമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തേത്. രാജ്യ തലസ്ഥാനമായ കാരക്കാസിലും തൊട്ടടുത്തുള്ള തുറമുഖ നഗരമായ ലാ ഗ്വേയ്‌റയിലും പലരെയും കാണാനില്ല. ഇവർ തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കടിയിലുണ്ടാകുമോ എന്നതാണ് സംശയം. ഇപ്പോഴും അവശിഷ്‌ടങ്ങൾ നീക്കി ജനങ്ങളെ രക്ഷിക്കുന്നത് തുടരുകയാണ്.
രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സുരക്ഷാസേനയെ അമേരിക്ക വിന്യസിച്ചു. എന്നാൽ ഇവർ വെനസ്വേലയിൽ എത്തിച്ചേർന്നിട്ടില്ല. എപ്പോൾ എത്തുമെന്നും വ്യക്തതയില്ല. ഭൂകമ്പ രക്ഷാപ്രവർത്തനങ്ങൾക്ക് വിദേശ സഹായങ്ങൾ പ്രവഹിക്കുകയാണ്. കുട്ടികളടക്കം രാജ്യത്ത് കടുത്ത ദുരിതത്തിലായി. പലർക്കും പോകാനിടമില്ലാതെ തെരുവിലായി. രാഷ്‌ട്രീയ, സാമ്പത്തിക തകർച്ചയിൽ രാജ്യം പൊറുതിമുട്ടുമ്പോഴാണ് പ്രകൃതിദുരന്തമുണ്ടായത്.
സെക്കൻഡുകളുടെ ഇടവേളയിലാണ് വെനസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂകമ്പമുണ്ടായത്. 30ലേറെ തുടർ ചലനങ്ങളുണ്ടായതോടെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ അഭയംതേടി. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.34നായിരുന്നു (പ്രാദേശിക സമയം ബുധൻ വൈകിട്ട് 6.04) റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം. 39 സെക്കൻഡുകൾക്ക് ശേഷം 7.5 തീവ്രതയിൽ രണ്ടാമത്തെ ഭൂകമ്പം. പ്രധാന നഗരങ്ങളുൾപ്പെടെ കുലുങ്ങി. കെട്ടിടങ്ങൾ നിലംപതിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും വടക്കൻ ബ്രസീലിലും പ്രകമ്പനമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |