
വാഷിംഗ്‌ടൺ: കൊവിഡിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ചൈനയിലെ വുഹാനിലുള്ള റിസർച്ച് ലാബിന് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേഷ്ടാവ് ധനസഹായം നൽകിയതായി വെളിപ്പെടുത്തൽ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുൻ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗസി വുഹാനിലെ ലാബിന് ധനസഹായം നൽകിയതായി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് ആണ് വെളിപ്പെടുത്തിയത്.
പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായുള്ള അവസാന ദിവസത്തിൽ 'മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത രേഖകൾ' തുളസി പുറത്തുവിടുകയായിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 'വവ്വാലുകളുടെ കൊറോണ വൈറസുകളെക്കുറിച്ചുള്ള അപകടകരമായ ഗെയിൻ-ഓഫ്-ഫംഗ്ഷൻ ഗവേഷണത്തിന്' ഫൗസി ധനസഹായം നൽകിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് തുളസി സമൂഹമാദ്ധ്യമ വീഡിയോയിൽ സംസാരിക്കുകയും ചെയ്തു.
വൈറസിന്റെ ലാബ് ചോർച്ചയിലെ സത്യം അടിച്ചമർത്താൻ ഫൗസി രാഷ്ട്രീയ നേതാക്കളുമായി ഒത്തുകളിച്ചു. കൊവിഡ്-19 നെക്കുറിച്ചുള്ള ഐസി (ഇന്റലിജൻസ് കമ്മ്യൂണിറ്റി) വിലയിരുത്തലുകളെ സ്വാധീനിക്കുന്നതിലും കൃത്രിമം കാണിക്കുന്നതിലും ഫൗസിയുടെ നേരിട്ടുള്ള പങ്ക് ഈ രേഖകൾ തുറന്നുകാട്ടുന്നു. 2024ൽ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിൽ പങ്കില്ലെന്ന് ഫൗസി കോൺഗ്രസിനോട് കള്ളം പറഞ്ഞു. വൈറസ് ഗവേഷണത്തെക്കുറിച്ച് എഫ്ബിഐ, സിഐഎ, ഡിഐഎ അല്ലെങ്കിൽ ഏതെങ്കിലും യുഎസ് രഹസ്യാന്വേഷണ ഏജൻസിയുമായി സംസാരിച്ചോയെന്ന ചോദ്യങ്ങളും ഫൗസി നിരസിച്ചു.
2022 ഡിസംബറിൽ സ്ഥാനമൊഴിയുന്നതുവരെ 38 വർഷക്കാലം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ തലവനായി ഫൗസി പ്രവർത്തിച്ചിരുന്നു. നിലവിൽ 85 വയസാണ്. വൻകിട ഫാർമയുമായി ബന്ധപ്പെട്ട 'അപകടകരമായ കൊറോണ വൈറസ് ഗവേഷണത്തിനും' ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന വാക്സിനുകൾ കണ്ടെത്തുന്നതിനുമാണ് ഫൗസി ധനസഹായം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |