ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി. കാണിക്കയെണ്ണുന്ന ജീവനക്കാരിൽ 25 പേരാണ് രാജിക്കത്ത് നൽകിയത്. ജോലി സമയം വർദ്ധിപ്പിച്ചെന്നും വേതനം വെട്ടിക്കുറച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്‌ബിഐ ബ്രാഞ്ചിലാണ് ജീവനക്കാർ രാജി സമർപ്പിച്ചത്.
ബുധനാഴ്‌ച വൈകുന്നേരം ജോലിക്കുശേഷം ജീവനക്കാർ പ്രതിഷേധവുമായെത്തി എസ്ബിഐയുടെ തുളസി ഉദ്യാൻ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറുകയായിരുന്നു. രണ്ട് ഷിഫ്റ്റായിരുന്ന ജോലിസമയം ഒരു ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയെന്നും ജോലിസമയം ആറിൽ നിന്ന് ഒൻപത് മണിക്കൂറായി ഉയർത്തിയെന്നും രാജിക്കത്തിൽ പറയുന്നു.
പ്രതിമാസ വേതനം കുറച്ചു. ഒരേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വ്യത്യസ്ത വേതനമാണ് നൽകുന്നത്. പ്രതിമാസ അവധികളുടെ എണ്ണം കുറച്ചതായും രാജിക്കത്തിൽ ആരോപിക്കുന്നു.
കൂട്ടരാജിയെത്തുടർന്ന് ഇന്നലെ കാണിക്കയെണ്ണാനുള്ള ജീവനക്കാരിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്.
അതേസമയം, അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് കവർന്നെടുത്ത പണം പ്രതികൾ ഓഹരി വിപണിയിലടക്കം നിക്ഷേപിച്ചെന്ന് എസ്‌ഐടി കഴിഞ്ഞദിവസം കണ്ടെത്തി. ബന്ധുക്കളുടെയും വിശ്വസ്തരുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് നിക്ഷേപം നടത്തിയത്. പണം ഉടൻ ചെലവഴിച്ച് സംശയം തോന്നാതിരിക്കാനാണ് ഓഹരിയിൽ നിക്ഷേപിച്ചത്. മറ്റെന്തെങ്കിലും ആസ്‌തി വാങ്ങിയോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. പ്രതികൾ പണം നിക്ഷേപിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുപ്പതോളം ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു.
Twenty-five staff members responsible for counting offerings at the Ayodhya Ram Temple have resigned, citing increased working hours, reduced wages, and unequal pay. Their resignations were submitted to the SBI branch overseeing the counting. This mass resignation comes amidst an ongoing investigation into the theft of temple offerings, with the SIT recently discovering accused invested stolen funds in the stock market.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |