SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.22 AM IST

ശ്രേയസ് തെറിച്ചാൽ 'തലപ്പത്ത്' സഞ്ജു? മൂന്ന് താരങ്ങൾക്കും സാദ്ധ്യത, നിർണായകമാകുന്നത് അടുത്ത പരമ്പര

READ ENGLISH VERSION
sanju-samson
സഞ്ജു സാംസൺ, ഗൗതം ഗംഭീർ, ശ്രേയസ് അയ്യർ.

അയർലാൻഡ് പര്യടനത്തിലും ഇംഗ്ളണ്ട് പര്യടനത്തിലും ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ട്വന്റി20 ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായിരിക്കുകയാണ്. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിൽ രണ്ട് ട്വന്റി20കളിൽ തോറ്റ ശേഷം ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ അഞ്ചുകളിൽ നാലും തോറ്റു. ഒന്ന് മഴയെടുത്തു. ഇതാദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ആറുകളികൾ തുടർച്ചയായി തോൽക്കുന്നത്. ഇതോടെ പുതിയതായി ടീമിന്റെ നായകസ്ഥാനത്തെത്തിയ ശ്രേയസ് അയ്യർക്കെതിരെയും ചോദ്യങ്ങൾ ഉയരുകയാണ്.

നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ശ്രേയസ് അയ്യരുടെ കാര്യം പരുങ്ങലിലാവും. അതുകൊണ്ട് എന്തുവില കൊടുത്തും പരമ്പര പിടിച്ചേ തീരു. എന്നാൽ സിംബാബ്‌വെയുമായി പരാജയം സംഭവിച്ചാൽ ശ്രേയസിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ സാദ്ധ്യത ഏറെയാണ്. എന്നാൽ ശ്രേയസിന് പകരം ആര് എന്ന ചോദ്യത്തിനും ഉത്തരംതേടി ക്രിക്കറ്റ് നിരീക്ഷകരും സജീവമാണ്.

ശ്രേയസ് അയ്യരിനെ മാറ്റണമെന്ന ഒരു തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയാൽ, അതിൽ ആദ്യം പരിഗണിക്കേണ്ട താരം സഞ്ജു സാംസണിനെയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള ദീർഘരാലത്തെ പരിചയ സമ്പത്ത് സഞ്ജുവിനുണ്ട്. നിലവിൽ ടീമിലുള്ള ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളാണ് സഞ്ജു. കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലും ടീമിൽ വലിയ സ്വാധീനമുണ്ട്.

സീനിയർ താരങ്ങളിൽ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ ബിസിസിഐ നായകസ്ഥാനത്തേക്കുള്ള പ്രധാന ചോയിസുകളിൽ ഒന്നാണ്. മുൻപ് ഇന്ത്യയെ ട്വന്റി20യിൽ നയിച്ചിട്ടുള്ള പരിചയവും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ട്രാക്ക് റെക്കോർഡും ഹാർദിക്കിന് അനുകൂല ഘടകമാണ്. ടീമിലേക്ക് തിരിച്ചെത്തിയാൽ ഹാർദിക്കിനെ പരിഗണിക്കാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ഹാർദിക് ക്യാപ്റ്റനായ മുംബയ് ഇന്ത്യൻസിന്റെ ദയനീയ പ്രകടനം ഏറെ ചർച്ചയായതാണ്. അതുകൊണ്ട് ആ ഘടകം പരിഗണിച്ചാൽ ബിസിസിഐ മറ്റൊരു ഓപ്ഷൻ തേടും.

ഇനി യുവതലമുറയിലേക്ക് ക്യാപ്റ്റനെ മാറ്റാൻ ബിസിസിഐ തീരുമാനിച്ചാൽ അഭിഷേക് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവരെ പരിഗണിക്കാൻ സാദ്ധ്യത ഏറെയാണ്. നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ്. ട്വന്റി 20 നായകസ്ഥാനത്തേക്ക് കൂടി ഗില്ലിനെ പരിഗണിച്ചാൽ എല്ലാ ഫോർമാറ്റിലും ഒരേ ക്യാപ്റ്റനെന്ന പ്രത്യേകതയും അതോടെ ലഭിക്കും. ബിസിസിഐയ്ക്കും കൂടുതൽ താൽപര്യം ഗില്ലിനോടാണ്. ഇനി അഭിഷേക് ശർമ്മയെപ്പോലെയുള്ള യുവതാരങ്ങളെ ഭാവി നായകന്മാരായി വളർത്തിയെടുക്കാനും ബിസിസിഐ ആലോചിച്ചേക്കാം. ഇന്ത്യൻ ടീമിന്റെ അടുത്ത പരമ്പരകളിലെ സെലക്ഷൻ കമ്മിറ്റിയുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും തന്ത്രങ്ങളെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, സിംബാബ്‌വെ പരമ്പരകൾ ഇതിൽ നിർണ്ണായകമാകും.

English Summary

India has lost its T20I top ranking following six consecutive defeats in Ireland and England, a first for the team. Shreyas Iyer captained India during these losses. Sanju Samson, Hardik Pandya, and Shubman Gill are reportedly being considered as potential future captaincy candidates, with coach Gautam Gambhir's strategies crucial for upcoming series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SHREYAS IYER, INDIA CAPTAIN, SANJU CAPTAINCY, SANJU SAMSON CAPTAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360