
കൊച്ചി: നോവലിസ്റ്റും സഞ്ചാര സാഹിത്യകാരനുമായ ഷാലൻ വള്ളുവശേരി കൊച്ചിൻ പോർട്ടിലെ 35 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. 21-ാം വയസിൽ ഗോഡൗൺ ലാസ്കറായി സർവീസിൽ പ്രവേശിച്ച ഷാലൻ ക്ലാർക്ക്, സൂപ്പർവൈസർ, ഫോർമാൻ, അസി. വാർഫ് സൂപ്രണ്ട് എന്നിങ്ങനെ തസ്തികകളിൽ സേവനമനുഷ്ഠിച്ച് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടായാണ് തുറമുഖത്തിന്റെ പടിയിറങ്ങുന്നത്.
ചെറുപ്പത്തിൽ തുടങ്ങിയ സാഹിത്യവാസന ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും തുടർന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഷാലന്റെ ചെറുകഥകൾ ആദ്യമായി ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്. 24-ാം വയസിൽ ദിനപത്രത്തിന്റെ വാരാന്ത്യപതിപ്പിൽ 21 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച 'വേനൽമഴ പോലെ' ആയിരുന്നു ആദ്യനോവൽ. ഇത് പിന്നീട് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുസ്തകമാക്കി. തുടർന്ന് നോവൽ, ചെറുകഥ, ബാലസാഹിത്യം, നാടകം, 40 ഗുണപാഠകഥകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിലൂടെ പുറത്തിറങ്ങി.
കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള നിരവധി യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. വിരമിച്ചശേഷവും സാഹിത്യരചനയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. നാല് നോവലുകൾ അച്ചടിയുടെ വിവിധ ഘട്ടങ്ങളിലാണ്. കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ ഓർഗനൈസേഷൻ സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജീന. മക്കൾ: ടോം, ഷോൺ (ഇരുവരും വിദ്യാർത്ഥികൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |