റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പൂർണമായും തകർന്നുതരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽ നിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റിൽ ഇളകിയ നിലയിലാണ്. വാഹനയാത്രികർ ഏറെ പാടുപെട്ടാണ് കടന്നു പോകുന്നത്. വർഷങ്ങളായി ശരിയായ രീതിയിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡ് ഈ അവസ്ഥയിലാകാൻ കാരണം. നിലവിൽ വലിയ കുഴികളും കൂർത്ത മെറ്റിൽ കഷണങ്ങളും നിറഞ്ഞ പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഇരുചക്ര വാഹന യാത്രികർ മെറ്റിലിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ ഓട്ടം വരാൻ പോലും മടിക്കുകയാണ്. റോഡിന്റെ പുനരുദ്ധാരണത്തിനായി നാട്ടുകാർ പലതവണ ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ ബാക്കി കിടക്കുന്ന റോഡ് കൂടി പൂർണമായി ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
15 വർത്തോളമായി തുടരുന്ന ദുരവസ്ഥ
ചെത്തോങ്കര - അത്തിക്കയം പാതയിൽ നിരവധി അപകട വളവുകളും കയറ്റവും ഉള്ളപ്പോൾ ഈ പാത ഏറെ സുരക്ഷിതമാണ്. കൊടും വളവുകളില്ല, വശങ്ങളിൽ വലിയ കുഴികളില്ല, ശബരിമല തീർത്ഥാടന വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം.
...........................
യാത്രാക്ലേശം പരിഹരിക്കാൻ റോഡിന്റെ റീ ടാറിംഗ് ജോലികൾ അടിയന്തരമായി ആരംഭിച്ച് ഗതാഗതയോഗ്യമാക്കണം, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും.
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |