ഇതുവരെ ലഭിക്കേണ്ട മഴയേക്കാൾ 16 % കുറവ്
കാർഷിക മേഖലയ്ക്ക് തിരിച്ചടി
കൽപ്പറ്റ: വയനാട്ടിൽ കാലവർഷം ആരംഭിച്ച ശേഷം മഴയുടെ അളവിൽ ഗണ്യമായ കുറവ്. ജൂൺ ഒന്നു മുതൽ ജൂലൈ 17 വരെയുള്ള കണക്കനുസരിച്ച് 117 മില്ലിമീറ്റർ മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ 1 മുതൽ ജൂലൈ 17 വരെ വയനാട്ടിൽ ലഭിച്ചത് 602 മി.മി മഴയാണ് ലഭിച്ചത്. സാധാരണ ഈ കാലയളവിൽ 719 മി.മി മഴയാണ് ലഭിക്കേണ്ടത്. 16% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മാസത്തിലാണ് മഴക്കുറവ് കൂടുതൽ രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ സാധാരണ 465 മി.മി ലഭിക്കേണ്ടിടത്ത് 157 മി.മി മാത്രമാണ് ലഭിച്ചത്. 60 ശതമാനം മഴയുടെ കുറവാണ് ജൂണിൽ ഉണ്ടായത്. ജൂലൈ മാസത്തിലെ ഏതാനും ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയാണ് ജൂൺ മാസത്തിലെ മഴക്കുറവ് അല്പമെങ്കിലും നികത്തിയത്.
കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം നടന്ന ജൂലൈ 7നാണ് ഈ മൺസൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറിൽ 265 മി.മി മഴ രേഖപ്പെടുത്തി. അന്നേദിവസം മാനന്തവാടിയിൽ 64 മി.മി ഉം വൈത്തിരിയിൽ 123 മി.മി ഉം ലഭിച്ചു. വയനാട്ടിൽ മൺസൂണിൽ ശരാശരി 3074 മി.മി മഴയാണ് ലഭിക്കേണ്ടത്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട മഴ കണക്ക് നികത്താൻ ആകുമോ എന്നാണ് കർഷകർ ചോദിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് ശക്തമായി പെയ്യുന്നത് മലയോര മേഖലകൾക്ക് ഗുണകരമല്ല. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്.
സാധാരണമഴക്കാലത്ത് ലഭിക്കേണ്ട മഴ
ജൂൺ: 739 മി.മി
ജൂലൈ: 1046 മി.മി
ഓഗസ്റ്റ്: 702 മി.മി
സെപ്തംബർ: 587 മി.മി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |