സുൽത്താൻബത്തേരി: നേരത്തെ വിത്ത് വിതച്ച് ഞാറ് പറിച്ച് നടുന്നതിനായി പാടം ഒരുക്കി കാത്തിരുന്നവർക്ക് മഴ ലഭിക്കാതെ വന്നത് ദുരിതമായി. മൂപ്പെത്തിയ ഞാറുകൾ പറിച്ച് നടാനാവാതെ വയലുകളിൽ തന്നെ ഒഴിവാക്കിയിട്ടിരിക്കുകയാണ്. വെള്ളമില്ലാതെ ഞാറ് പറിച്ച് നടാൻ കഴിയാതെ വന്ന നെൽകർഷകർ വിത കൃഷിയെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. നേരത്തെ ഞാറ് പാകി പറിച്ച് നടാൻ കഴിയാത്തവർ ഇനിയെങ്കിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും വിത്തുപാകൽ തിരക്കിലാണ്. മാസങ്ങൾക്കുമുമ്പേ വയലുകൾ ഉഴുതുമറിച്ച് കൃഷിക്കാവശ്യമായ ഞാറുകൾ തയ്യാറാക്കിയിരുന്നെങ്കിലും വെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണം നടീൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. മഴ ശക്തമാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും കാലവർഷം ദുർബലമായതോടെ തയ്യാറാക്കിയ ഞാറുകൾ മൂപ്പെത്തിയതിനാൽ ഉപയോഗിക്കാൻ കഴിയാതെവന്നു. ഇതോടെയാണ് കർഷകർ വീണ്ടും വിത്തുപാകൽ പ്രക്രിയയിലേക്ക് മടങ്ങുകയായിരുന്നു. ഇനി ഞാറ് പാകി പറിച്ച് നടുക വിളവിനെ ബാധിക്കുയും വിളവെടുപ്പിന് കാലതാമസം വരുകയും ചെയ്യുമെന്നതിനാൽ വിതകൃഷിയിലേയ്ക്ക് കർഷകർ തിരിയുകയാണ്.
ഇനിയും മഴ ലഭിച്ചില്ലെങ്കിൽ
കർഷകർ പ്രതിസന്ധിയിലാകും
കർക്കടകം ആരംഭിച്ചെങ്കിലും ജില്ലയിൽ പ്രതീക്ഷിച്ച തോതിൽ കാലവർഷം ശക്തിപ്രാപിച്ചില്ല.
ഇനിയും മഴ വൈകിയാൽ ഈ വർഷത്തെ നെൽകൃഷി തന്നെ പ്രതിസന്ധിയിലാകുമെന്നാണ് കർഷകരുടെ ആശങ്ക.ജലസേചന സൗകര്യങ്ങൾ പരിമിതമായ വയനാട്ടിൽ കൈവഴികളിലൂടെയും തോടുകളിലൂടെയും ലഭിക്കുന്ന വെള്ളം ശേഖരിച്ചാണ് പല കർഷകരും കൃഷിചെയ്യുന്നത്. എന്നാൽ മഴയുടെ ലഭ്യത കുറവ് അനിശ്ചിതമായി തുടരുന്നത് കൃഷിച്ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ഉൽപ്പാദനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |