
ന്യൂഡല്‍ഹി: ഹോര്‍മുസ് പ്രതിസന്ധിയില്‍ നേരിയ അയവ് വന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ക്ക് മേല്‍ അമിതഭാരമായ പാചകവാതക വിലയില്‍ മാറ്റം ഉണ്ടായേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കാന്‍ തീരുമാനമായി.
ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഉള്‍പ്പെടെയുള്ള മാറ്റത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. എണ്ണ ഇറക്കുമതിയില്‍ നേരിട്ടിരുന്ന പ്രതിസന്ധിയില്‍ ഉള്‍പ്പെടെ അയവ് സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ വിതരണ ശൃംഖലയില്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വിലക്കുറവിലെ അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി ഇനിയും ചര്‍ച്ചയുണ്ടാകും. എണ്ണക്കമ്പനികള്‍ ലാഭത്തിലെത്തിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
ഹോര്‍മുസിലെ പ്രതിസന്ധി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന വിലയിലും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |