ചെന്നൈ: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബിജെപി നേതാവും വി ദ ലീഡേഴ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ കെ അണ്ണാമലൈ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് ചോദ്യപേപ്പർ ചോർന്നെന്നും എന്നാൽ ഇതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അണ്ണാമലൈയുടെ പ്രതികരണം.
രാജ്യത്തുടനീളം വിദ്യാർത്ഥികൾക്ക് തുല്യ അവസരം നൽകുമെന്ന് വിശ്വസിച്ചതിനാലാണ് താൻ മുമ്പ് നീറ്റ് പരീക്ഷയെ പിന്തുണച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കേണ്ട സംവിധാനങ്ങൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണെന്നും ഈ സാഹചര്യത്തിലാണ് നീതിക്കായി അവർക്ക് തെരുവിലേയ്ക്ക് ഇറങ്ങേണ്ടിവന്നതെന്നും അണ്ണാമലൈ പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധം ശക്തമാകുന്നതുവരെ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ട് തയ്യാറായില്ലെന്നും ചോദിച്ചു.
ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഇത്തരം സമരങ്ങളെ സ്വാർത്ഥ താൽപ്പര്യങ്ങളുള്ള ശക്തികൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അത് തടയാൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസം യുവാക്കൾക്ക് നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ ഭാവി ബാധിക്കുമെന്നും കേന്ദ്ര സർക്കാർ ഉടൻ തന്നെ വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
Former BJP leader K. Annamalai sharply criticized the central government regarding the NEET UG question paper leak. He highlighted three leaks in five years, lamenting the lack of accountability and student distress. Annamalai urged the government to hold immediate discussions with protesting students, emphasizing the importance of maintaining trust in the educational system.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |