
കൊച്ചി: ഉത്പാദന ചെലവിലെ വര്‍ദ്ധന കണക്കിലെടുത്ത് പ്രമുഖ വാഹന കമ്പനികള്‍ കാര്‍ വില വീണ്ടും ഉയര്‍ത്തുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില 30,000 രൂപ വരെ കൂടുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് ഇടനാഴിയിലെ ചരക്കു ഗതാഗത തടസങ്ങളും മൂലം അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പിന്റെ ആഘാതം കുറയ്ക്കാന്‍ മൂന്ന് മാസമായി ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല.
അതിനാലാണ് വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാറുകളുടെ വില 2.6 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മാരുതി വാഹന വില ഉയര്‍ത്തിയിരുന്നു.
ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് മാരുതി സുസൂക്കിയുടെ മോഡലുകളാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നുവെന്നതാണ് മാരുതിയുടെ പ്രത്യേകത. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് ഏത് രീതിയിലായിരിക്കും വിപണിയില്‍ പ്രതിഫലിക്കുകയെന്ന് വ്യക്തമല്ല.
കൂടുതലായും സാധാരണക്കാരെ ഉദ്ദേശിച്ച് രംഗത്ത് ഇറക്കുന്ന മോഡലുകളാണ് മാരുതിക്ക് ഉള്ളത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ കാറിന്റെ വില വര്‍ദ്ധിപ്പിച്ചതിനോട് എങ്ങനെയായിരിക്കും വില്‍പ്പനയില്‍ പ്രതികരണം ഉണ്ടാകുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |