മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളും ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരങ്ങളുമായിരുന്ന എം എസ് ധോണിയും സുരേഷ് റെയ്‌നയും 2020 ഓഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണി വൈകിട്ട് 7.29ന് സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ റെയ്‌നയും തന്റെ തീരുമാനം അറിയിക്കുകയായിരുന്നു.
ഒരേ ദിവസം വിരമിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണവും അന്ന് ധോണി നടത്തിയ പ്രതികരണവും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് റെയ്‌ന. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിനിടെയാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. വിരമിക്കാൻ തീരുമാനിച്ച കാര്യം ധോണിയെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യ അമ്പരപ്പായിരുന്നുവെന്ന് റെയ്ന പറഞ്ഞു.
'ഇത് ചെയ്യേണ്ട സമയമാണെന്ന് എനിക്ക് തോന്നി. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു. എനിക്ക് വേണ്ടി മാതാപിതാക്കളും ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. എന്നാൽ ആ ഘട്ടത്തിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഡ്രസിംഗ് റൂമിൽ വച്ച് ഞാൻ ധോണിയോട് ‘തീരുമാനിച്ചു’ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ‘നീ എന്താണ് ചെയ്തത്?’ എന്നായിരുന്നു ചോദിച്ചത്,'-റെയ്ന ഓർമ പങ്കുവച്ചു.
ധോണിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും റെയ്‌ന ആകാശ് ചോപ്രയോട് സംസാരിച്ചു. തന്റെ ബാറ്റിംഗ് സ്ഥാനത്തിനായി ധോണി സ്വയം മാറിത്തന്നിട്ടുണ്ടെന്ന് റെയ്ന പറഞ്ഞു. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്ത് ധോണി മുൻ നിരയിൽ ബാറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് യുവരാജ് സിംഗിനും തനിക്കും കൂടുതൽ അവസരം നൽകുന്നതിനായി തന്റെ സ്ഥാനം പിന്നിലേക്ക് മാറ്റുകയായിരുന്നു.
ടീമിനുവേണ്ടിയും താരങ്ങൾക്കുവേണ്ടിയും ധോണി സ്വീകരിച്ച ത്യാഗങ്ങൾ തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധോണി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പകരം മികച്ച പ്രകടനത്തിലൂടെ മറുപടി പറയാനാണ് താൻ ശ്രമിച്ചിട്ടുള്ളത്. ഇതെല്ലാം ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ശക്തമാക്കിയതായും റെയ്ന വ്യക്തമാക്കി.
Suresh Raina has revealed why he and MS Dhoni announced their international cricket retirement simultaneously on August 15, 2020. Speaking to Aakash Chopra, Raina stated he felt it was the right time to spend more time with family, recalling Dhoni's initial surprise. He also highlighted Dhoni's selflessness, including sacrificing his batting position for younger players like Raina.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |