ബ്രിസ്‌റ്റോള്‍: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ട്വന്റി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. തൊട്ട് പിന്നാലെ നടന്ന ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ മികച്ച പ്രകടനം. അതിന് ശേഷം ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങള്‍, ഇപ്പോള്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരേ ഒരു മത്സരം. മൂന്ന് മോശം പ്രകടനങ്ങള്‍ കൊണ്ട് ലോകകപ്പ് ഹീറോ ടീമിന് പുറത്തായിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. കടുത്ത വിമര്‍ശനമാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും നേരിടുന്നത്.
തുടരെ ടീം തോല്‍ക്കുമ്പോഴും സഞ്ജുവിനെ പോലെ ഒരു ലോകോത്തര താരത്തെ തഴയാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ഇത്രയും നീതികേട് നേരിട്ട വേറൊരു താരമില്ല എന്ന് വേണം പറയാന്‍. ലോകകപ്പിലെ താരത്തിന് മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് എങ്ങനെയാണ് പുറത്തേക്കുള്ള വഴി തുറക്കുന്നത് എന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസത്തെ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിലെ പ്ലേയിംഗ് ഇലവനാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ആദ്യ എട്ട് പേരില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒഴികെ ബാക്കി ഏഴ് പേരും ഇടങ്കയ്യന്‍മാരായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് 3 ഇടങ്കയ്യന്‍മാരെ കൊണ്ട് നിറഞ്ഞപ്പോള്‍ എതിരാളികള്‍ സ്പിന്‍ തന്ത്രം ഉപയോഗിച്ച് പൊളിച്ചിരുന്നു. തുടര്‍ന്നാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ ലോകകപ്പില്‍ കളിപ്പിച്ചത്.
അതേ സ്ഥാനത്താണ് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയിക്കേണ്ട മത്സരത്തില്‍ ഇന്ത്യ ഏഴ് ലെഫ്റ്റ് ഹാന്‍ഡര്‍മാരെ കുത്തിനിറച്ചത്. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശിവം ദൂബെ, തിലക് വര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ തിളങ്ങിയത് വലങ്കയ്യനായ ശ്രേയസ് അയ്യര്‍ മാത്രമാണ്. ഇതോടെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ബലഹീനത വീണ്ടും ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |