
ഓസ്ലോ: അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ഓസ്ലോയിൽ നടന്ന ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം നേടിയത്. 18 പോയിന്റുകൾ നേടിയാണ് ഇരുപതുകാരനായ പ്രഗ്‌നാനന്ദ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അവസാന റൗണ്ട് ആരംഭിച്ചപ്പോൾ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദ നിർണായക മത്സരത്തിൽ ക്ലാസിക്കൽ വിഭാഗത്തിൽ മൂന്നു പോയിന്റ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
2013ലാണ് നോർവേ ചെസ് ടൂർണമെന്റ് ആരംഭിച്ചത്. രണ്ടാം തവണയാണ് ഈ ടൂർണമെന്റിൽ പ്രഗ്നാനന്ദ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ചെസ് ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷിനോ നേടാൻ കഴിയാത്ത കിരീടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. മൂന്നാം തവണ നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഡി ഗുകേഷിന് അവസാന റൗണ്ടുകളിൽ കാലിടറിയെങ്കിലും പ്രഗ്നാനന്ദ അഭിമാന നേട്ടം കൈപ്പിടിയിലൊതുക്കി.
ടൂർണമെന്റിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണെയും പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തിരിച്ചടി നേരിട്ടെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രഗ്നാനന്ദ മുന്നിലെത്തുകയായിരുന്നു. അലിറെസ ഫിറൂജ, കാൾസൺ, ഡി ഗുകേഷ് എന്നിവർക്കെതിരെ നേടിയ വിജയങ്ങൾ നിർണായകമായി മാറി.
ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസണെ ഒരു ടൂർണമെന്റിൽ തന്നെ രണ്ട് തവണ ക്ലാസിക്കൽ ചെസ്സിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനെന്ന നേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. ഇതിനുമുമ്പ് ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഏകദേശം 71.75 ലക്ഷം രൂപയാണ് നോർവേ ചെസ് ചാമ്പ്യൻഷിപ്പ് വിജയിക്ക് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |