
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. എല്ലാം ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. സ്ഥാനാർത്ഥി നിർണയ പരാതികളോട് നേതൃത്വം മുഖം തിരിച്ചു, ശൈലി മാറ്റം കേരളത്തിൽ ആലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നു. എന്നാൽ സംസ്ഥാനത്തെ നേതൃസ്ഥാനങ്ങളിൽ മാറ്റം പാർട്ടി ആലോചിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ മാറ്റണമെന്ന അഭിപ്രായം ചില നേതാക്കളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ അത്തരമൊരു മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. എന്നാൽ പാർട്ടി ഇതേ ശൈലിയിൽ മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റിക്കുള്ളത്. ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പാർട്ടി മുന്നോട്ടുപോകേണ്ടതില്ലെന്ന സന്ദേശം കേന്ദ്ര കമ്മിറ്റി യോഗം മുന്നോട്ടുവച്ചു.
അമിത ആത്മവിശ്വാസം പാർട്ടിയെ ബാധിച്ചെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പല സീറ്റുകളിലും സ്ഥാനാർത്ഥി നിർണയുമായി ബന്ധപ്പെട്ട അഭിപ്രായം ഉയർന്നപ്പോൾ അത് പരിഗണിക്കാനോ ചർച്ച ചെയ്യാനോ നേതൃത്വം തയ്യാറായില്ല. അതിന് പ്രധാന കാരണം പാർട്ടി ഏത് വിധേനയും ജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു. ഇതോടൊപ്പം പാർട്ടിക്കൊപ്പം എല്ലാകാലത്തും നിലകൊണ്ട ഗ്രൂപ്പുകളെ അകറ്റുന്ന സമീപനവുമുണ്ടായി. അതുകൊണ്ട് അത്തരം ഗ്രൂപ്പുകളെ ഒപ്പം നിർത്താനുള്ള നീക്കം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കേന്ദ്ര കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |