
മാന്നാർ: തകർന്നിട്ടും പൊളിച്ചു മാറ്റാത്ത പഞ്ചായത്തിലെ ആദ്യത്തെ സാംസ്കാരിക നിലയം അപകട ഭീഷണി ഉയർത്തുന്നു. മൂന്നര പതിറ്റാണ്ട് പിന്നിട്ട കെട്ടിടമാണ് കാലപ്പഴക്കത്താൽ ജീർണിച്ച് സമീപത്തെ കെട്ടിടത്തിനും സമീപവാസികൾക്കും ഭീഷണി ഉയർത്തുന്നത്. പതിനെട്ടാം വാർഡ് മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ റോഡിനു പടിഞ്ഞാറുവശം 10 മീറ്റർ ഉള്ളിലേക്ക് മാറിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.1989 ജൂണിൽ മാമ്മൻ ഐപ്പ് എം.എൽ.എ ശിലാസ്ഥാപനം നടത്തിയ കെട്ടിടം 1990 ജനുവരിയിൽ അന്ന് മാവേലിക്കര എം.പിയായിരുന്ന പ്രൊഫ.പി.ജെ.കുര്യനാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ.ബാലസുന്ദരപ്പണിക്കർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നാലുസെന്റിൽ സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ എന്നിവ ഉൾപ്പെട്ട കെട്ടിടം നിർമ്മിച്ചത്. തുടക്കത്തിൽ വായനശാല, ലൈബ്രറി, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ച് താത്കാലിക ജീവനക്കാരനെ നിയോഗിക്കുകയും ഇതിനോടൊപ്പം വിദ്യാഭ്യാസ-പൊതുജന സേവനകേന്ദ്രങ്ങളും പ്രവർത്തിക്കുകയും ചെയ്തു. പത്തുവർഷം കഴിഞ്ഞപ്പോൾ സേവനകേന്ദ്രങ്ങൾ നിർത്തലാക്കുകയും വായനശാല പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കു മാറ്റുകയും ചെയ്തു.അതോടെ കെട്ടിടം അവഗണനയുടെ നടുവിലായി.നിലപൊത്താറായ കെട്ടിടം പൊളിച്ചു മാറ്റി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ സ്ഥലം വിനിയോഗിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
...............
# ഉപയോഗരഹിതമായി15 വർഷം
ഒരുമുറി ഏകാംഗ ട്രഷറിക്ക് നൽകിയെങ്കിലും കുറ്റിയിൽ ജംഗ്‌ഷനിൽ സബ്ട്രഷറി വന്നതോടെ അതും വിട്ടൊഴിഞ്ഞു.
കെ.പി.സീനത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, തിരഞ്ഞടുക്കപ്പെട്ട പത്തോളം സ്ത്രീകൾക്ക് കുടുംബശ്രീവഴി പരിശീലനംനൽകി സ്കൈബ്ലൂ റെഡിമെയ്ഡ് ഗാർമെന്റ് എന്നപേരിൽ തയ്യൽയൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സ്ഥാപനം വിജയകരമായിരുന്നെങ്കിലും അധികകാലം മുന്നോട്ടുപോയില്ല
15 വർഷത്തിലധികമായി ഈ കെട്ടിടം ഉപയോഗരഹിതമായി കിടക്കുകയാണ്. ഈ കെട്ടിടം പൊളിച്ചു നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |