തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം തൊടുപുഴ നഗരത്തിൽ ഭിക്ഷാടനമാഫിയ വീണ്ടും സജീവമായി. വേനൽക്കാലത്ത് ഉത്സവസീസൺ അവസാനിച്ചതിന് ശേഷം അപ്രത്യക്ഷമായ ഭിക്ഷാടനമാണ് വീണ്ടും സജീവമായിരിക്കുന്നത്. മുമ്പ് പാതയോരങ്ങളിൽ മാത്രമായിരുന്നു ഇവരുടെ ശല്യമെങ്കിൽ ഇപ്പോൾ സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളിലും ഇക്കൂട്ടർ എത്തുന്നുണ്ട്. ബസിൽ കയറിയാൽ യാത്രക്കാർ ഭിക്ഷയില്ലെന്ന് പറഞ്ഞാലും അവരെ ശല്യംചെയ്യുന്ന രീതിയിൽ കൈനീട്ടി സമീപത്ത് നിൽക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനുപുറമേ രോഗിയാണെന്നും മറ്റുമുള്ള കാർഡുകൾ കാണിച്ചും പണംതട്ടുന്ന പരിപാടിയും ചില അന്യസംസ്ഥാനയുവതികൾ നടത്തുന്നുണ്ട്. ഏറെനാളായി നഗരത്തിലോടുന്ന ബസുകളിലും ബസ് സ്റ്റാൻഡിലും ഇത്തരംശല്യക്കാർ പൊതുവേ പ്രത്യക്ഷപ്പെടാറില്ലായിരുന്നു.
പാതയോരങ്ങളും ആരാധനാലയങ്ങളും പ്രധാനതട്ടകം
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഫുട്പാത്തുകളിലും ആരാധനാലയങ്ങൾക്കുസമീപവുമാണ് അന്യസംസ്ഥാന തൊഴിലാളികളായ ഇവർ തമ്പടിക്കുന്നത്. പതിവ് മുഖങ്ങൾ തുടർച്ചയായി ഒരിടത്തും ഉണ്ടാവാറില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോദിവസവും ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. സമീപജില്ലകളിൽ നിന്നാണ് ഇക്കൂട്ടർ ഇവിടെയെത്തുന്നതെന്നും വാഹനങ്ങളിൽ പുലർച്ചെ നഗരത്തിലെ ആളൊഴിഞ്ഞ ഇടങ്ങളിൽ എത്തിക്കുന്നതായും ആരോപണമുണ്ട്. പലയിടത്തും യാചകരായികാണപ്പെടുന്ന അംഗപരിമിതരായവരും ശരീരാവയവങ്ങൾ പ്ലാസ്റ്ററൊട്ടിച്ച രീതിയിലുമെല്ലാംകാണപ്പെടുന്നവർ എവിടെനിന്നും വരുന്നുവെന്നും തിരിച്ച് എവിടേക്ക്പോകുന്നുവെന്നതിലും ആർക്കും നിശ്ചയമില്ല എന്നതാണ് യാഥാർത്ഥ്യം. ചിലയിടങ്ങളിൽ പലപ്പോഴും കൊച്ചുകുട്ടികളെയും ഇവർക്കിടയിൽ കാണാറുണ്ട്. കുട്ടികളോടും അംഗപരിമിതരോടുമുള്ള പൊതുസമൂഹത്തിന്റെ അനുകമ്പ പരമാവധിചൂഷണം ചെയ്യുകയാണ് ഭിക്ഷാടനമാഫിയയുടെ ലക്ഷ്യം.
നഗരസഭ ഇടപെടൽ കാര്യക്ഷമമല്ലെന്ന് വിമർശനം
ഭിക്ഷാടനം സജീവമാകുമ്പോഴും നഗരസഭയുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നതാണ് യാഥാർത്ഥ്യം. മുമ്പ് യാചകനിരോധനത്തിനായി പ്രമേയം അവതരിപ്പിച്ചിട്ടള്ളതായി പറയപ്പെടുമ്പോഴും ഇക്കാര്യത്തിൽ നഗരസഭയ്ക്കുപോലും നിരോധനം നടപ്പാക്കിയിട്ടുണ്ടോഎന്നതിൽ വലിയ നിശ്ചയമില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലയിലെ പ്രധാനനഗരത്തിൽ ഭിക്ഷാടനമാഫിയ വിഹരിക്കുമ്പോൾ നഗരസഭ കൌൺസിലർമാരടക്കമുള്ളവർ വിഷയം കണ്ടില്ലെന്ന് നടിക്കുന്നതായും വിമർശനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |