
കോട്ടയം: പള്ളം കായലിലൂടെ ചീറിപ്പായുന്ന 'വേഗ' ബോട്ടിൽ ആലപ്പുഴയിലെത്താമെന്ന കോട്ടയംകാരുടെ പ്രതീക്ഷയ്ക്ക് നാലുവർഷം പിന്നിട്ടിട്ടും ചിറകുവന്നില്ല. ജലഗതാഗതവകുപ്പ് ജില്ലയ്ക്ക് വേഗ ബോട്ട് അനുവദിച്ചെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതിനാൽ സർവീസ് ഇന്നും കടലാസിൽ മാത്രം ഒതുങ്ങുകയാണ്. ആലപ്പുഴയിലെ യാർഡിൽ ബോട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്ന് സർവീസ് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം വേമ്പനാട്ടുകായലിലെ മറ്റ് റൂട്ടുകളിൽ വേഗ സർവീസുകൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുമ്പോഴും കോട്ടയം,ആലപ്പുഴ ജലപാതയ്ക്ക് ഇനിയും കാത്തിരിപ്പാണ്.
കുറഞ്ഞസമയം, സുരക്ഷിതയാത്ര
കുറഞ്ഞസമയത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന ആധുനിക ബോട്ടുകളാണ് വേഗയുടെ പ്രത്യേകത. ആദ്യം വൈക്കം-എറണാകുളം റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. പിന്നീട് ആലപ്പുഴ കുമരകം, തണ്ണീർമുക്കം റൂട്ടുകളിലേക്കും വ്യാപിപ്പിച്ചു. വിനോദസഞ്ചാരികളെയും സ്ഥിരംയാത്രക്കാരെയും ലക്ഷ്യമിട്ടാണ് സർവീസുകൾ ക്രമീകരിച്ചത്.
ആദ്യ വേഗ സർവീസ് നിലവിൽവന്നത്: 2018ൽ
പ്രഖ്യാപിച്ചു, പിന്നീട് ഉപേക്ഷിച്ചു
കോട്ടയം റൂട്ടിൽ ആദ്യം കോടിമത വഴിയാണ് വേഗ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പദ്ധതി ഉപേക്ഷിച്ചു. പുത്തൻതോട് ഭാഗത്തെ താഴ്ന്ന പാലങ്ങൾ യാത്രയ്ക്ക് തടസമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ പള്ളം കായൽ വഴിയുള്ള പാതയിൽ വേഗ സർവീസ് യാതൊരു തടസവുമില്ലാതെ നടത്താനാകും. വേഗ സർവീസ് യാഥാർത്ഥ്യമായാൽ കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താൻ ഏകദേശം ഒരു മണിക്കൂർ 15 മിനിറ്റ് മതിയാകും.
വരുമാനം വർദ്ധിക്കും
വേഗ സർവീസ് ആരംഭിച്ചാൽ കൂടുതൽ പേർ ജലഗതാഗതം തിരഞ്ഞെടുക്കും. ഇത് ജലഗതാഗത വകുപ്പിന്റെ വരുമാനം ഉയർത്തും.
വേഗ ബോട്ട് ഈ വർഷമെങ്കിലും കോട്ടയത്തിന്റെ ജലപാതയിലിറക്കണം. പദ്ധതി യാഥാർത്ഥ്യമാക്കാൻ ജലഗതാഗത വകുപ്പ് നടപടി സ്വീകരിക്കണം. (യാത്രക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |