
യുദ്ധ ഭീതിയിൽ ഇടറി വിപണികൾ
ക്രൂഡോയിൽ വില നിർണായകം
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡോയിൽ വിലയിലെ ചലനങ്ങളുമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദം നൽകുന്ന പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങളും വിപണിയുടെ നീക്കത്തെ സ്വാധീനിക്കും. വാരാന്ത്യത്തിൽ ക്രൂഡോയിൽ വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നെങ്കിലും ആശങ്കകൾ നിലനിൽക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ സൗദി അറേബ്യയിൽ ആക്രമണം ശക്തമാക്കിയതും വെല്ലുവിളിയാണ്. ആഗോള തലത്തിൽ ബോണ്ട് യീൽഡിലെ വർദ്ധന ഓഹരികൾക്കും രൂപയ്ക്കും സമ്മർദ്ദം സൃഷ്‌ടിക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നുള്ള പിന്മാറ്റവും കഴിഞ്ഞ വാരം ശക്തമാക്കി.
സെപ്തംബറിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 20,974 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടി. കഴിഞ്ഞ വാരം സെൻസെക്‌സ് 486.5 പോയിന്റും നിഫ്‌റ്റി 51.7 പോയിന്റും നഷ്‌ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഐ.പി.ഒ ആവേശം തുടരുന്നു
പ്രാരംഭ ഓഹരി വിൽപ്പന വിപണിയിലെ ആവേശം തുടരുകയാണ്. കഴിഞ്ഞ വാരം നടന്ന നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിന്റെ ഐ.പി.ഒയിൽ മികച്ച നിക്ഷേപ പങ്കാളിത്തമാണ് ദൃശ്യമായത്. നടപ്പുവാരം ആറ് കമ്പനികളാണ് മെയിൻ ബോർഡിൽ പ്രാരംഭ ഓഹരി വിൽപ്പന നടത്തുന്നത്. ഇതിലൂടെ 3,825 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിക്ഷേപകർ ഉറ്റുനോക്കുന്നത്
പശ്ചിമേഷ്യൻ സംഘർഷത്തിലെ ഗതിവിഗതികൾ
ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന നടപടികൾ
അമേരിക്കൻ ബോണ്ടുകളുടെ യീൽഡിലെ വ്യതിയാനം
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ തീരുമാനം
അടിതെറ്റി രൂപ
ആഗോള വിപണിയിലെ ചലനങ്ങൾ കഴിഞ്ഞ വാരം രൂപയ്ക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിച്ചു. ക്രൂഡോയിൽ വില ബാരലിന് 108 ഡോളറിലേക്ക് ഉയർന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയ്ക്ക് വിനയായത്. റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കിയിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യം 95.89ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |