ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഒന്നര മാസത്തെ ഏറ്റവും ഉയർന്ന നിലയായ ബാരലിന് 95 ഡോളർ കടന്നു. ഇതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വീണ്ടും ഉയർത്താൻ സാദ്ധ്യതയേറി. ഇത് വിലക്കയറ്റ ഭീഷണിയും ശക്തമായി.
ബ്രെന്റ് ക്രൂഡോയിൽ വില ഇന്നലെ ബാരലിന് 95 ഡോളറിന് മുകളിലെത്തിയതാണ് വെല്ലുവിളി. യു.എസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 89 ഡോളറിന് അടുത്തെത്തി. ഹോർമുസ് ഇടനാഴിയിലെ തടസങ്ങളും സൗദി അറേബ്യൻ വെസലുകൾ ഹൂതികളുടെ ആക്രമണം ഭയന്ന് വഴിമാറ്റി വിട്ടതുമാണ് എണ്ണ വിപണിയെ മുൾമുനയിലാക്കിയത്.
നേരത്തേ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില കൂട്ടാതെ പിടിച്ചുനിറുത്താൻ ഇന്ത്യയെ സഹായിച്ചത് റഷ്യൻ എണ്ണയാണ്. പശ്ചിമേഷ്യൻ സംഘർഷം ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബ് കടലിടുക്കിലേക്കും വ്യാപിച്ചതോടെയാണ് റഷ്യൻ എണ്ണയ്ക്കും പാരയാവുന്നത്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി യെമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ചതോടെയാണ് അൽ മന്ദേബ് കടലിടുക്കിലും തടസങ്ങൾ ഉണ്ടാവാകാനുള്ള സാദ്ധ്യത കൂടുകയും അതുവഴി അപകട സാദ്ധ്യത ഏറുകയും ചെയ്തത്.
ഹോർമുസ് അടഞ്ഞതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്രയമായിരുന്നു ചെങ്കടലലിലേക്കുള്ള പ്രധാന പാതയായ ബാബ് അൽ മന്ദേബ്. ഹോർമുസിനെപ്പോലെ ഈ പാതയിലും ദീർഘനാളത്തേക്ക് തടസങ്ങൾ നീണ്ടാൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാകും. അത് ഇതുവരെയില്ലാത്തവിധം എണ്ണയുടെ വില കൂടാനും അതിലൂടെ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില കുതിച്ചുയരാനും ഇടയാക്കും. ഏറക്കുറെ ആ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
അൽ മന്ദേബ് കടലിടുക്കുകൂടി പൂർണമായി അടഞ്ഞുകഴിഞ്ഞാൽ എണ്ണക്കപ്പലുകൾക്ക് ആഫ്രിക്കൻ വൻകരചുറ്റി സഞ്ചരിക്കേണ്ടിവരും. ഇത് യാത്രാസമയം ഒരുമാസത്തോളം കൂട്ടും. ഇത് ചെലവ് കുത്തനെ കൂട്ടുന്നതിന് ഇടയാക്കും. രൂപയുടെ മൂല്യത്തകർച്ച, വ്യാപാര കമ്മി തുടങ്ങിയ അവസ്ഥയിലേക്ക് രാജ്യം എത്തിയേക്കും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇറക്കുമതിക്കുമാത്രമല്ല ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കയറ്റുമതിക്കും ഈ പാതയിലൂടെയാണ് നടക്കുന്നത് എന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ഇന്ത്യയുടെ കൈയിൽ രണ്ടുമാസത്തിലധികം ഉപയോഗിക്കാനുള്ള ഇന്ധന കരുതൽ ശേഖരം ഇപ്പോഴുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ വില കൂടിയാലും ഇന്ധനപ്രതിസന്ധി ഇന്ത്യയെ പെട്ടൊന്നൊന്നും ബാധിക്കാനിടയില്ല. നയതന്ത്രതലത്തിലെ ഇടപെടലിലൂടെ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് അൽ മന്ദേബിലൂടെ സുരക്ഷിതമായി കടന്നുവരാനുള്ള സാഹചര്യമുണ്ടായാൽ എല്ലാം സുഗമമായി നടക്കും.
Middle East tensions have driven crude oil prices to a 1.5-month high of $95/barrel, raising concerns about petrol, diesel, and LPG price hikes in India. Disruptions in the Hormuz and Bab al-Mandeb straits, due to Houthi threats, intensify the inflation risk. India holds two months of fuel reserves, with diplomatic efforts ongoing to secure safe passage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |