
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച 1400 കോടിയിൽപ്പരം രൂപ തട്ടിച്ചെന്ന ആരോപണത്തിൽ എട്ടുപേരെ രാമജന്മഭൂമി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചനയുണ്ട്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്‌ണമോഹൻ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണിത്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ വിശ്വസ്‌തനും സംഭാവനകൾ എണ്ണി തിട്ടപ്പെടുത്താൻ മേൽനോട്ടം വഹിച്ചിരുന്ന ജീവനക്കാരനുമായ ടിന്നു എന്ന രാംശങ്കർ യാദവ്, മറ്രൊരു ജീവനക്കാരൻ അനുകൽപ് മിശ്ര തുടങ്ങി എട്ടുപേരാണ് ആദ്യഘട്ട പ്രതിപട്ടികയിലുള്ളത്. കവർച്ച, വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ.
സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്, ഐ.ജി കിരൺ.എസ്, ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങിയതാണ് എസ്.ഐ.ടി. അതേസമയം, കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |