
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ സർക്കാർ ഉടനടി നടപടിയെടുക്കുകയും ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽകൊണ്ടുവരികയും ചെയ്തു. കുറ്റക്കാർക്ക് ഏറ്റവും വലിയ ശിക്ഷതന്നെ ഉറപ്പാക്കുമെന്നും എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഇനിയൊരു ചോദ്യപേപ്പർ ചോർച്ച ഉണ്ടാകാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയഭേദമന്യേ ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
രാജ്യത്ത് വിദ്യാർത്ഥികളും യുവാക്കളും തെറ്റിദ്ധരിക്കപ്പെടുകയാണ്. അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി എൻ.ഡി.എ എം.പിമാരോട് ആഹ്വാനം ചെയ്തു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് യുവാക്കളുടെ ക്ഷേമത്തിനായി ജനപ്രതിനിധികൾ കൈകോർക്കണം. വിദ്യാർഥികകളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അവർക്ക് ഉറപ്പ് നൽകണം. പ്രതിപക്ഷ ഗൂഢാലോചനകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നീറ്റ് വിഷയത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ച് സംഘർഷഭരിതമായതിനു പിന്നാലെയാണ് പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |