
ന്യൂഡൽഹി: കഴിഞ്ഞ ദിവസം സ്വരൂപ് നഗറിൽ 16കാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ആ പെൺകുട്ടിയെ ഏറെ വേദനിപ്പിച്ചു. തന്നെക്കൊണ്ട് ആകുന്നതെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിവേദനം നൽകാൻ തീരുമാനിച്ചു. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 മുതൽ 18 വയസുവരെയുള്ളവരെ മുതിർന്നവരായി വിചാരണ ചെയ്യാൻ വ്യവസ്ഥ വേണമെന്നതാണ് ആവശ്യം. മലയാളിയും ഡൽഹി സി.എം. ശ്രീ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ മാളവിക ആർ. തീക്കാടനാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ (2015) സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
മാനഭംഗം, കൂട്ടമാനഭംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കുശേഷം ബോധപൂർവം കൊലപാതകം നടത്തുന്ന 16-18 വയസുകാരെ പ്രത്യേക നടപടികൾ പൂർത്തിയാക്കി, മുതിർന്നവരായി വിചാരണ ചെയ്യണം. അതിന് കോടതികൾക്ക് അധികാരം നൽകണം. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷയ്ക്ക് വ്യവസ്ഥ വേണമെന്നും നിവേദനത്തിൽ പറയുന്നു. കുറ്റാരോപിതരായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന കുട്ടികളുടെ ജീവനും അന്തസും തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടണമെന്നും മാളവിക പറയുന്നു. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടന്റെയും ഭാര്യ രാജിയുടെയും ഏക മകളാണ് മാളവിക.
ഇന്ത്യ ആർക്കും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമായി മാറരുത്. എനിക്കും 16 വയസാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ എന്ത് ഹീനകൃത്യം ചെയ്താലും ജുവനൈൽ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുന്ന അവസ്ഥ മാറണം. അവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം
-മാളവിക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |