
മുള്ളൻപൂർ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ ബാറ്റിംഗ് കരുത്ത് തെളിയിച്ച് ഇന്ത്യ. നായകൻ ശുഭ്മാൻ ഗില്ലും ഉപ നായകൻ കെ.എൽ രാഹുലും തകർപ്പൻ സെഞ്ച്വറികളോടെ തിളങ്ങി. 140 പന്തുകളിൽ നിന്ന് 11 ഫോറുകളും ഒരു സിക്സറുമടക്കമാണ് ഗിൽ തന്റെ തകർപ്പൻ സെഞ്ച്വറി (101) പൂർത്തിയാക്കിയത്.
മറുവശത്ത്, ഇന്ത്യൻ ടീമിന്റെ പുതിയ വൈസ് ക്യാപ്ടനായി ചുമതലയേറ്റ കെ.എൽ രാഹുലും സെഞ്ച്വറി നേട്ടത്തോടെ തന്റെ ഫോം നിലനിർത്തി. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ അഫ്ഗാനിസ്ഥാൻ ഡിആർഎസ് എടുക്കാതിരുന്നതിനെ തുടർന്ന് ലഭിച്ച അവസരം മുതലാക്കിയാണ് രാഹുൽ മുന്നേറിയത്. 165 പന്തുകളിൽ നിന്നും 11 ഫോറുകളോടെയാണ് രാഹുൽ തന്റെ ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ച്വറി (100) തികച്ചത്.

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. 70 പന്തിൽ ഋഷഭ് അർദ്ധസെഞ്ച്വറി തികച്ചു. രണ്ട് ഫോറുകളും മൂന്ന് സിക്സറുകളുമടങ്ങുന്നതാണ് പന്തിന്റെ ഇന്നിംഗ്സ്. ഓപ്പണർ സായ് സുദർശൻ (81 റൺസ്) നൽകിയ മികച്ച തുടക്കവും ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോറിലേക്ക് വഴിതുറന്നു. യശ്വസി ജയ്‌സ്വാൾ 24 റൺസെടുത്ത് കൂടാരം കയറി. നിലവിൽ ഒന്നാം ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റുകളും സിയാഉർ റഹ്‌മാൻ ഒരു വിക്കറ്റും വീഴ്‌ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |