
ടെഹ്റാൻ: തങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ചുമത്താനുള്ള യു.എസിന്റെ നീക്കം എല്ലാ രാജ്യങ്ങൾക്കും എതിരായ ' യുദ്ധ പ്രഖ്യാപനം ' കൂടിയാണെന്ന് ഇറാൻ. ഐക്യരാഷ്ട്ര സഭയിൽ അംഗമായിട്ടുള്ള സ്വതന്ത്ര രാജ്യങ്ങൾക്ക് മേൽ അനധികൃതമായി അധികാരം സ്ഥാപിക്കാനുള്ള യു.എസിന്റെ ശ്രമത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക ഉപരോധങ്ങൾ ചുമത്തുമെന്നാണ് യു.എസിന്റെ പ്രഖ്യാപനം. ഉപരോധങ്ങൾ എന്തൊക്കെയാണെന്ന് നാളെ വിശദമാക്കും. ഇറാനെ സഹായിക്കുന്ന രാജ്യങ്ങളും പ്രത്യാഘാതം നേരിട്ടേക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.
അതിനിടെ, ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കൻ പ്രദേശമാണെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാൻ ഇറാന് ആഗ്രഹമുണ്ടെന്നും എന്നാൽ ശരിയായ കരാറിന് അവർ തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ വാദങ്ങളെ ഇറാൻ തള്ളി.
# ഇറാനിൽ ആഭ്യന്തര ഭിന്നത
ഇറാന്റെ വിജയം ലോകം അംഗീകരിച്ചെന്നും യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഡോക്ടർമാരുടെ ഒരു യോഗത്തിലായിരുന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ കൂടിയായ പെസഷ്‌കിയാന്റെ പ്രസ്താവന
ഇറാൻ സുരക്ഷാ സമിതി അംഗങ്ങളും സൈന്യവും പെസഷ്‌കിയാനെ എതിർത്തു. സമാധാന ആഹ്വാനം സമ്പൂർണ കീഴടങ്ങലിന് തുല്യമെന്ന് വാദം
# ഇറാക്കിന് ഇളവ്
ഇറാക്കിന്റെ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും ഇറാക്ക് നേതാക്കളും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇളവ്. വിരലിലെണ്ണാവുന്ന ചരക്കുക്കപ്പലുകൾ മാത്രമാണ് നിലവിൽ ഇറാന്റെ അനുമതിയോടെ ഹോർമുസ് കടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |