
ലണ്ടൻ: ഇടവേളയ്ക്ക് ശേഷം യു.കെയിലേക്ക് മടങ്ങിയെത്തിയ ഇളയ മകൻ ഹാരിയും ഭാര്യ മേഗൻ മാർക്കിളും രാജകീയ പദവികളോ ഔദ്യോഗിക ചുമതലകളോ ഇല്ലാത്ത രാജകുടുംബാംഗങ്ങളായി തുടരുമെന്ന് വ്യക്തമാക്കി ചാൾസ് മൂന്നാമൻ രാജാവ്. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും ഹാരിയുടെ വക്താക്കൾക്കും ചാൾസ് കൈമാറി.
രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികളിൽ ഇരുവരും പങ്കാളികൾ ആയിരിക്കില്ല. ഇരുവരും സ്വകാര്യ പൗരന്മാർ ആയിരിക്കുമെന്നും അവരുടെ സാമൂഹിക ക്ഷേമ, ബിസിനസ് പ്രവർത്തനങ്ങൾക്ക് രാജകുടുംബവുമായി ബന്ധമുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി. സ്വന്തം ചെലവിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണം.
രാജകുടുംബാംഗങ്ങളുടെ അവഗണനകളെ തുടർന്ന് 2020ൽ ഹാരിയും മേഗനും സ്വമേധയാ രാജകീയ പദവികളും ചുമതലകളും ഉപേക്ഷിക്കുകയായിരുന്നു. അതിൽ മാറ്റമില്ലെന്നും ചാൾസ് വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനമാണ് ആറ് വർഷത്തെ യു.എസ് ജീവിതം അവസാനിപ്പിച്ച് മക്കളായ ആർച്ചിയ്ക്കും (7) ലിലിബെറ്റിനും (5) ഒപ്പം ഹാരിയും മേഗനും സ്ഥിരതാമസത്തിനായി യു.കെയിൽ മടങ്ങിയെത്തിയത്.
ലണ്ടന് പുറത്ത് രാജകുടുംബത്തിൽ നിന്ന് അകന്ന് സ്വകാര്യ വസതിയിലാണ് ഇവരുടെ താമസം. അമേരിക്കൻ നടിയായ മേഗനുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ഹാരി രാജകുടുംബവുമായി അകന്നത്. കുടുംബത്തിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളും വിവേചനങ്ങളും ഇരുവരും തുറന്നുപറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സഹോദരൻ വില്യം അടക്കം കുടുംബാംഗങ്ങളുമായി ഹാരി അകൽച്ചയിൽ തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |