
മുംബയ്: മഹാരാഷ്ട്രയിൽ അങ്കണവാടിയിൽ കയറാൻ വിസമ്മതിച്ച രണ്ട് വയസുള്ള പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി മാതാവ്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൻവേലിൽ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. താഴെയിരുന്ന കുട്ടിയുടെ നെഞ്ചിൽ ചവിട്ടിയതിനെ തുടർന്ന് കുഞ്ഞ് പടിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെയാണ് പുറത്തുവന്നത്.
മാതാവ് ചവിട്ടിയതിനെ തുടർന്ന് പിന്നിലേക്ക് വീണ കുട്ടിയെ അങ്കണവാടി ജീവനക്കാരിയാണ് പിടിച്ച് എഴുന്നേല്പിച്ചത്. സമീപത്ത് മറ്റൊരു പെൺകുഞ്ഞ് സംഭവം നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.വഴിയാത്രക്കാരിലൊരാൾ മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കുട്ടിയോട് കാണിച്ച ക്രൂരതയ്ക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. സംഭവത്തിൽ നവി മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി അങ്കണവാടിയിൽ കയറാൻ എത്ര നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ലെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തുപോയതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പൊലീസ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറി. സ്ത്രീക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ പൊലീസ് നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |